സുനാമിക്ക് സാദ്ധ്യത; ജപ്പാനിൽ വൻ ഭൂകമ്പം, 7.4 തീവ്രത രേഖപ്പെടുത്തി
ടോക്കിയോ: വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസിയാണ് അറിയിച്ചത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ (പത്ത് അടി) വരെ ഉയരത്തിലുള്ള തിരമാലകൾക്കും സുനാമിക്കും സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വടക്കൻ ഇവാട്ടെ പ്രിഫെക്‌ചറിന് സമീപമുള്ള പസഫിക് സമുദ്രത്തിൽ പ്രാദേശിക സമയം വൈകിട്ട് 4.53നാണ് ഭൂകമ്പം ഉണ്ടായത്.
പസഫിക് സമുദ്രത്തിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. പ്രഭവ കേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്യോയിലെ വൻകിട കെട്ടിടങ്ങൾ പോലും കുലുങ്ങുന്ന തലത്തിൽ ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഭൂചലനത്തിന് പിന്നാലെ ടോക്കിയോ - അയോമോറി ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. സുനാമി തിരമാലകൾ ഉടൻതന്നെ വടക്കൻ തീരത്ത് പതിച്ചേക്കാമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് ജനങ്ങൾ മാറരുതെന്നും അധികൃതർ അറിയിച്ചു.