രാജസ്ഥാനിലെ റിഫൈനറിയിൽ വൻതീപിടിത്തം,​ അപകടമുണ്ടായത് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന സംസ്കരണ ശാലയിൽ

Monday 20 April 2026 7:20 PM IST

ജയ്‌പൂർ : രാജസ്ഥാനിൽ നാളെ ഉദ്ഘാടനം നടക്കാനിരുന്ന റിഫൈനറിയിൽ വൻതീപിടിത്തം. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിലാണ് തീപിടിത്തമുണ്ടായത്. റിഫൈനറിയുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന്റെ ഭാഗത്താണ് തീ പിടിച്ചത്.

തീപിടിത്തത്തെത്തുടർന്ന് റിഫൈനറിയുടെ ഉദ്ഘാടനം മാറ്റിവച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമായതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

ബലോത്രയിലെ പച്ച്പദ്രയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സായ റിഫൈനറി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും രാജസ്ഥാൻ സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ആഭ്യന്തര ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2013 സെപ്തംബർ 22 ന് സോണിയ ഗാന്ധിയാണ് അശോക് ഗെലോട്ട് സർക്കാരിന്റെ കാലത്ത് റിഫൈനറിയുടെ ശിലാസ്ഥാപനം നടത്തിയത്. പ്രാരംഭ ചെലവ് 37,230 കോടി രൂപയായിരുന്നു. സർക്കാർ മാറ്റത്തിനുശേഷം, പ്രധാനമന്ത്രി മോദി 2018 ജനുവരി 16ന് പദ്ധതി പുനരാരംഭിച്ചു, ചെലവ് 43,129 കോടി രൂപയായി പരിഷ്‌കരിച്ചു