നിതിനെ കുടുക്കിയ ലോൺ ആപ്പ്; കണ്ണൂരിൽ മാത്രം പത്ത് ഇരകൾ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ അതേ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിക്ക് കണ്ണൂർ ജില്ലയിൽ പത്തുപേർ കൂടി ഇരയായതായി അന്വേഷണ സംഘം.
ഈ ലോൺ ആപ്പ് വഴി രാജ്യത്ത് ആകെ 40,000 പേർ വായ്പ എടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിൽ കേരളത്തിൽ നിന്ന് ആയിരത്തിലധികം പേരുണ്ട്. കൂടുതൽ ഇരകൾ മലപ്പുറം ജില്ലയിൽ നിന്നാണ്. അഞ്ചിൽ ഒരാൾ സ്ത്രീയാണ്. ലോൺ ആപ്പ് സംഘത്തെ പിടികൂടാൻ കഴിഞ്ഞത് കണ്ണൂർ പൊലീസിന് വലിയ നേട്ടമാണ്. ജില്ലയിലെ ലോൺ ആപ്പ് തട്ടിപ്പ് കേസിലെ ആദ്യ അറസ്റ്റ് കൂടിയാണിത്.
ലോൺ പതിനയ്യായിരം ;കൈയിൽ കൊടുക്കുന്നത് രണ്ടായിരം കുറച്ച്
പതിനയ്യായിരം രൂപയാണ് ലോണായി നൽകുന്നത്. അതിൽ 13,000 രൂപ മാത്രമാണ് നിതിന്റെ അക്കൗണ്ടിലെത്തിയത്. ബാക്കി 2000 പ്രോസസ്സിംഗ് ഫീ എന്ന പേരിൽ ആപ്പ് പിടിക്കും. തിരിച്ചടവ് മുടങ്ങിയതോടെ 39,500 രൂപയായി നിതിന്റെ കടം ഉയർന്നു.ടീച്ചറുടെ നമ്പർ റഫറൻസ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് നിതിൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പേയ്‌മെന്റ് പൂർത്തിയാകാതെ ആരുടെ നമ്പരും ഒഴിവാക്കില്ലെന്ന് ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നത്രെ.