ട്രെയിനിന് നേരെ കല്ലേറില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്; പ്രതി പിടിയില്‍

Monday 20 April 2026 10:43 PM IST

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലേറുണ്ടായി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട്, കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്. റെയില്‍വേ പൊലീസ് തിങ്കളാഴ്ച ഇയാളെ പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് കൃഷ്ണകുമാര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക്(22) കല്ലേറില്‍ പരിക്കേല്‍ക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം. ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയായിരുന്നു കല്ലേറ് നടന്നത്.

കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടില്‍ വിശ്രമത്തിലുള്ള ഐശ്വര്യക്ക് പരീക്ഷയുള്‍പ്പെടെ നഷ്ടമായി. ആലുവ യുസി കോളേജിലെ ബയോ ഇന്‍ഫര്‍മാറ്റിക് പിജി വിദ്യാര്‍ത്ഥിയാണ്. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും ചുണ്ടിനു മുറിവേല്‍ക്കുകയും ചെയ്തിരുന്നു ഐശ്വര്യക്ക്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്.