നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മഠത്തിപ്പറമ്പ് കോളനിക്ക് റോഡായി

Tuesday 21 April 2026 7:20 AM IST

കുട്ടനാട്: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനും മാസങ്ങൾ നീണ്ട ജയിൽവാസത്തിനും ഫലമുണ്ടായി,​ രാമങ്കരി മഠത്തിപ്പറമ്പ് ലക്ഷംവീട് കോളനി നിവാസികൾക്ക് റോഡായി. നല്ലൊരു വഴിയില്ലാതിരുന്നതിന്റെ പേരിൽ ഇനി ആരുടെയും ജീവൻ നഷ്ടപ്പെടില്ലെന്ന തിരിച്ചറിവ് നാട്ടുകാരെ സന്തോഷത്തിലാക്കുന്നു.

വർഷങ്ങൾക്ക് മുമ്പാണ് രാമങ്കരി, ചമ്പക്കുളം കൃഷിഭവനുകൾക്ക് കീഴിലായി,​ രണ്ടുവലിയ പാടശേഖരങ്ങൾക്ക് നടുവിൽ രാമങ്കരി മഠത്തിപ്പറമ്പ് ലക്ഷംവീട് കോളനി സ്ഥാപിച്ചത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 40ഓളം കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. എന്നാൽ,​ റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. കൃഷിയില്ലാത്ത സമയത്ത് ഇവിടെ എത്തണമെങ്കിൽ മുട്ടറ്റം വരെ വരുന്ന വെള്ളത്തിലൂടെ ഇരുനൂറ് മീറ്ററിലേറെ നീന്തണമായിരുന്നു. കാലങ്ങളായുള്ള ദുരിതം ജീവിതം മടുത്തതോടെ ഒരുദിവസം രാത്രിയിൽ വഴി വെട്ടാനുള്ള ശ്രമം നടന്നു. അത് വലിയ കേസായി. ജാമ്യം പോലും ലഭിക്കാതെ പലർക്കും മാസങ്ങളോളം ജയിലിൽ കിടക്കേണ്ടിവന്നു. ഇത് പലരുടെയും ജീവിതം തന്നെ തകർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

അഭിമാന നേട്ടം

# വർഷങ്ങളായി എല്ലാ മാസവും രണ്ട് തവണയെങ്കിലും കോടതി കയറി ഇറങ്ങണ്ടി വരുന്നതിനിടെയാണ് അടുത്തിടെ കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിയത്

# ഇതോടെ കോളനി നിവാസികളുടെ ജീവിതത്തിൽ പ്രതീക്ഷകൾ നിറഞ്ഞു. പിന്നെ ആരുടെയും സഹായത്തിന് കാത്തു നിൽക്കാതെ നാട്ടുകാർ മൂന്ന് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുകയായിരുന്നു

# നല്ലൊരു വഴിയില്ലാതിരുന്നതിന്റെ പേരിൽ ജീവൻ പോലും നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഇനി അങ്ങനെയൊരു കാലം ആവർത്തിക്കപ്പെടില്ലെന്ന യാഥാർത്ഥ്യം കോളനി നിവാസികളെ സന്തോഷത്തിലാക്കുന്നു