ട്രാൻ.ബസിൽ കുടിവെള്ളം, ഒരു ലിറ്ററിന് 13രൂപ

Monday 20 April 2026 11:48 PM IST

ആലപ്പുഴ: കത്തുന്ന വേനലിൽ യാത്രക്കാരുടെ ദാഹമകറ്റാൻ ശുദ്ധജലം ലഭ്യമാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. 'കെ എൽ 15'എന്ന ബ്രാൻഡ് നാമത്തിലാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കുടിവെള്ളം വിപണിയിലിറക്കിയത്.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. വിപണിയിലെ മറ്റ് കുടിവെള്ള ബ്രാൻഡുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് വിതരണം. ഒരു ലിറ്റർ വെള്ളത്തിന് 13 രൂപയാണ് വില. റെയിൽവേയിൽ കുടിവെള്ളത്തിന് 14 രൂപ ഈടാക്കുമ്പോഴാണ് അതിലും കുറഞ്ഞ നിരക്കിൽ കെ.എസ്.ആർ.ടി.സി വെള്ളം എത്തിക്കുന്നത്.

ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെഉടമസ്ഥതയിലുള്ള 'ഹില്ലി അക്വാ' ആണ് കുടിവെള്ളം നൽകുന്നത്. ബസ്സിനുള്ളിൽ നിന്ന് തന്നെ യാത്രക്കാർക്ക് കുടിവെള്ളം വാങ്ങാം. ബസ് സ്റ്റാൻഡുകളിൽ പ്രവർത്തിക്കുന്ന കൗണ്ടറുകൾ വഴി പൊതുജനങ്ങൾക്കും വെള്ളം ലഭിക്കും. വലിയ അളവിൽ വെള്ളം ആവശ്യമുള്ളവർക്കായി ഡിപ്പോകളിൽ ബൾക്ക് പർച്ചേസിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പദ്ധതി യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഡ്ജറ്റ് ടൂറിസം ട്രിപ്പുകളിലടക്കം കെ.എൽ 15 ബ്രാൻഡാണ് കുടിക്കാൻ നൽകുന്നത്. ആദ്യ ഘട്ടത്തിലുള്ള സ്റ്റോക്ക് പരിമിതി വരുംദിവസങ്ങളിൽ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു.