യു.എസ് പിടിയിൽ ഇറാൻ കപ്പൽ; ചർച്ച തുലാസിൽ, അനുനയത്തിന് വഴങ്ങാതെ ഇറാൻ

Tuesday 21 April 2026 12:00 AM IST

 നാവിക ഉപരോധം യു.എസ് നീക്കിയേക്കും

ടെഹ്റാൻ: ഇറാനിയൻ ചരക്കുക്കപ്പൽ യു.എസ് സേന പിടിച്ചെടുത്തതോടെ, ഇന്ന് നടക്കേണ്ട സമാധാന ചർച്ച തുലാസിലായി. ഇറാൻ-യു.എസ് താത്കാലിക വെടിനിറുത്തലിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. നാവിക ഉപരോധം അവഗണിച്ച് ഇറാനിലേക്ക് നീങ്ങിയ 'ടൗസ്‌ക' എന്ന കപ്പലിനെയാണ് യു.എസ് ആക്രമിച്ചത്. യു.എസിന്റെ യുദ്ധക്കപ്പലുകൾക്കു നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും നാശനഷ്ടമില്ല.

ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കാനുള്ള സമ്മർദ്ദ തന്ത്രമെന്ന നിലയിൽ കഴിഞ്ഞയാഴ്ചയാണ് ഇറാനിയൻ തുറമുഖങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. അതിനുശേഷം പിടിച്ചെടുത്ത ആദ്യ വാണിജ്യ കപ്പലാണ് ടൗസ്ക. ഇറാനിലെ തുറമുഖങ്ങളിൽ നിന്ന് വരികയോ, അവിടേക്ക് പോവുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും ഹോർമുസിൽ യു.എസ് നേവി തടയും.

സമാധാന ചർച്ചയ്ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘം പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടെങ്കിലും ഇറാന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് ഇറാന്റെ നിലപാട്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫിന്റെ നേതൃത്വത്തിലെ ഇറാൻ സംഘം ഇന്ന് ഇസ്ലാമാബാദിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കപ്പൽ ആക്രമിച്ചതോടെ തീരുമാനം മാറ്റി.

ചർച്ചയിൽ ഇറാൻ പങ്കെടുക്കുമെന്നും ധാരണയിൽ എത്തിയാൽ മുതിർന്ന ഇറാനിയൻ നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.