16കാരിയുടെ കൊലപാതകം: അമ്മയുടെയും കാമുകന്റെയും ജീവപര്യന്തം ശരിവച്ചു

Tuesday 21 April 2026 1:00 AM IST

കൊച്ചി: നെടുമങ്ങാട്ട് പ്ലസ് വൺ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്‌ക്കും കാമുകനും വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. നെടുമങ്ങാട് ഗേൾസ് സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന മീരയെ(16) ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയായ മാതാവ് മഞ്ജുഷ, ഇവരുടെ കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂർ കാരാന്തല കുരിശ്ശടിയിൽ അനീഷ് എന്നിവർക്ക് തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ശരിവെച്ചത്.

2019 ജൂൺ 10ലെ സംഭവത്തിൽ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2024 മേയ് 15നാണ് ഇരുവർക്കും ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.

മകളെയും കൊച്ചുമകളെയും ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് മഞ്ജുഷയുടെ മാതാവ് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതകം തിരിച്ചറിഞ്ഞത്. ഭർത്താവുമായി അകന്ന് മഞ്ജുഷ മകളുമായി വാടക വീട്ടിലായിരുന്നു താമസം. ഇതിനടുത്ത് താമസിച്ചിരുന്ന അനീഷുമായി മഞ്ജുഷയ്‌ക്കുള്ള ബന്ധത്തെ എതിർത്തതിന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം ബൈക്കിലിരുത്തി അനീഷിന്റെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. മകൾ ഒരാൾക്കൊപ്പം തമിഴ്‌നാട്ടിലേക്ക് കടന്നെന്നും കണ്ടുപിടിക്കാൻ പോവുകയാണെന്നും അമ്മയോട് കള്ളം പറഞ്ഞ് അനീഷിനൊപ്പം മഞ്ജുഷ മുങ്ങി. ഇവർ നാഗർകോവിലിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നതിനിടെയാണ് പിടിയിലായത്.

ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനസ്ഥാനത്തിലാണ് കുറ്റം തെളിയിച്ചത്. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.