ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ എസ്.ഐ.ആർ ചർച്ചയും

Tuesday 21 April 2026 12:13 AM IST

''ആ കാണുന്ന വയലുകൾക്ക് ഉടമകളില്ല, 50 വർഷങ്ങൾക്ക് മുൻപ് ബംഗ്ളാദേശിലേക്ക് പോയവരുടേതാണ്.''- നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന വലയുകൾ കാണിച്ച് അമിനുൾ ഹസൻ പറഞ്ഞു. പശ്ചിമബംഗാളിൽ മുർഷിദാബാദ് ജില്ലയിലെ ജംലംഗിയിൽ ഇന്ത്യ- ബംഗ്ളാദേശ് അതിർത്തിയിൽ ഇരുമ്പ് വേലി നിർമ്മിക്കുന്ന തൊഴിലാളിയാണ് ഹസൻ. അകലെ ബംഗ്ളാദേശ് അതിർത്തി രക്ഷാസേനയുടെ പച്ച ചായമിടിച്ച പട്രോളിംഗ് ടവറുകൾ. ഇപ്പുറത്ത് ടവറുകളിലും താത്‌കാലിക ടെന്റുകളിലുമായി ബി.എസ്.എഫ് ജവാൻമാരും.

യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് 150 മീറ്റർ വിട്ട് ഇന്ത്യൻ ഭാഗത്ത് അതിർത്തിയിലുടനീളം ഇരുമ്പ് വേലി നിർമ്മാണം പുരോഗമിക്കുകയാണ്. പദ്‌മാ നദി ഇരു രാജ്യങ്ങളിലൂടെ കയറിയിറങ്ങി ഒഴുകുന്നതിനാൽ വേലി നിർമ്മാണത്തിന് ബുദ്ധിമുട്ടുമുണ്ട്. ഹസനും സംഘവും നദിക്കു കുറുകെ ഒരു പാലം നിർമ്മിക്കുന്ന ജോലിയിലാണ്. ഇപ്പോൾ പൂർണമായി വറ്റിയ നദിയിൽ മഴക്കാലത്ത് വെള്ളം നിറയുമെന്ന് അവർ പറഞ്ഞു.

കോൺക്രീറ്റ് അസ്ഥിരവാരമിട്ട് അതിൻമേലാണ് രണ്ടാൾ ഉയരത്തിൽ ഇരുമ്പു വേലി. ഏറ്റവും മുകളിൽ മുള്ളു കമ്പിയുടെ ആവരണം. മുർഷിദാബാദ്- മാൾഡ ജില്ലകളിൽ വേലി നിർമ്മാണം വേഗത്തിലെന്ന് ഹസനൊപ്പമുള്ള അജ്‌മീർ പറഞ്ഞു. ഇന്ത്യ ധൃതിപിടിച്ച് വേലികെട്ടുമ്പോൾ ബംഗ്ളാദേശ് അതിർത്തി തുറന്നു കിടക്കുന്നു.

ജോലിക്കാരുമായുള്ള സംസാരത്തിനിടെ എസ്.ഐ.ആർ കടന്നുവന്നു. ഏറെ വോട്ടുകൾ പോയെന്നും അതിൽ മുസ്ളീംങ്ങളും ഹിന്ദുക്കളുമുണ്ടെന്നും അവർ വിശദീകരിച്ചു. തിരഞ്ഞെടുപ്പിൽ നുഴഞ്ഞുകയറ്റം വിഷയമാക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അവർ നിശബ്‌ദം. വർഷങ്ങൾക്ക് മുൻപ് ഇരു വശത്തേക്കും പോക്കുവരവുണ്ടായിരുന്നു. ഇപ്പോൾ അതില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വേലി മയക്കുമരുന്ന് കടത്തും കന്നുകാലി കടത്തും തടയാനെന്നും മറുപടി. വേലികെട്ടാൻ ഉത്തരവിട്ടത് ഇന്ദിരാഗാന്ധിയും നിർമ്മാണം തുടങ്ങിയത് രാജീവ് ഗാന്ധിയുമാണെന്നും ബി.ജെ.പി സർക്കാർ വേഗത്തിലാക്കിയെന്നും അവർ പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ തടയാൻ പദ്‌മാ നദിയിൽ വിഷപ്പാമ്പുകളെയും മുതലകളെയും വളർത്താനുള്ള ബി.എസ്.എസ് ചർച്ചയെക്കുറിച്ച് നാട്ടുകാർക്ക് ഒന്നുമറിയില്ല. അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിലും തിരഞ്ഞെടുപ്പ് ചൂടറിയിച്ച് പാർട്ടി പതാകകൾ കാണാം. 1977 മുതൽ സി.പി.എം കോട്ടയായിരുന്ന ജലംഗി സീറ്റ് 2011ൽ പിടിച്ചെടുത്ത തൃണമൂൽ വിട്ടുകൊടുത്തില്ല. 2026 സ്ഥാനാർത്ഥികൾ: ബാബർ അലി(തൃണമൂൽ),യൂനുസ് അലി സർക്കാർ(സി.പി.എം), നാബാ കുമാർ സർക്കാർ(ബി.ജെ.പി)