ജമ്മു കാശ്മീരിൽ ബസ് മറിഞ്ഞ് 21 മരണം
29 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. രാംനഗറിൽനിന്ന് ഉധംപുരിലേക്ക് പോകുകയായിരുന്നു ബസ്. കഗോർട്ട് ഗ്രാമത്തിന് സമീപം മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 100 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ
പ്രാദേശിക ഭരണകൂടവും പൊലീസുമെത്തി. ബസ് അമിത വേഗതയിലായിരുന്നെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ ഉധംപുരിലെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ആഴത്തിലുള്ള വേദന. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട്അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ.
- പ്രധാനമന്ത്രി നരേന്ദ്രമോദി
ഡെപ്യൂട്ടി കമ്മിഷണർ മിങ്ക ഷെർപ്പയുമായി സംസാരിച്ചു. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്
-കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്