ബി.ജെ.പിയുടെ ലക്ഷ്യം തിരഞ്ഞെടുപ്പ് ഘടന മാറ്റുക: രാഹുൽ
നാഗർകോവിൽ: രാജ്യത്ത് സംസ്ഥാനങ്ങൾക്കെല്ലാം ഒരേ അവകാശമാണെന്നും തിരഞ്ഞെടുപ്പ് ഘടനയിൽ മാറ്റം വരുത്തുകയാണ് ബി.ജെ.പിയുടെ യഥാർത്ഥ ഉദ്ദേശ്യമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരി മണ്ടയ്ക്കാട് ലക്ഷ്മിപുരം കോളേജ് മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെയെങ്കിലും പ്രാതിനിദ്ധ്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഏത് ബില്ലും പരാജയപ്പെടുത്തും. ഒരു പാരമ്പര്യം, ഒരു ഭാഷ, ഒരു ചരിത്രം എന്നതിലാണ് ബി.ജെ.പി വിശ്വസിക്കുന്നത്. വികേന്ദ്രീകൃത ഭരണത്തിന്റെ തത്വങ്ങൾക്കനുസൃതമായി തമിഴ്നാടിനെ സ്വന്തം ജനങ്ങൾ ഭരിക്കണം. തമിഴ് ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവ സംരക്ഷിക്കുന്നതിൽ ഡി.എം.കെ- കോൺഗ്രസ് സഖ്യം പ്രതിജ്ഞാബദ്ധമാണ്.
അഴിമതി കാരണം അണ്ണാ ഡി.എം.കെ നേതൃത്വം ബി.ജെ.പിക്ക് കീഴടങ്ങി. തമിഴ്നാട്ടിലേക്കുള്ള ബി.ജെ.പിയുടെ പ്രവേശനത്തിനു ഇവർ ഒരു ചാലകമായി പ്രവർത്തിക്കുന്നു. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ വെറുക്കുന്ന ആർ.എസ്.എസ് തമിഴ്നാട് ഭരിക്കാനാണ് പദ്ധതിയിടുന്നത്.
അണ്ണാ ഡി.എം.കെ മേധാവി എടപ്പാടി കെ.പളനിസ്വാമിയിലൂടെ തമിഴ്നാട് നിയന്ത്രിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിയന്ത്രിക്കുകന്നതെന്നും രാഹുൽ ആരോപിച്ചു.
മണിപ്പൂരിനോട്
ചെയ്തത് നോക്കൂ
സമാധാനം നിലനിന്ന സംസ്ഥാനമായ മണിപ്പൂരിനോട് അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. നൂറുകണക്കിന് ആളുകൾ അവിടെ കൊല്ലപ്പെട്ടു. ആഭ്യന്തരയുദ്ധം ഇപ്പോഴും തുടരുകയാണ്. ബി.ജെ.പി ഇത്തരത്തിൽ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. - രാഹുൽ പറഞ്ഞു.