ഇസ്രയേലി ചാരൻമാരെ തൂക്കിലേറ്റി ഇറാൻ
ടെഹ്റാൻ: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പീപ്പിൾസ് മുജാഹിദ്ദീൻ എന്ന പ്രതിപക്ഷ സംഘടനയിലെ രണ്ട് അംഗങ്ങളെ തൂക്കിലേറ്റി ഇറാൻ. മൻസൂം ഷാഹി (38), ഹമദ് വലീദി (45) എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇന്നലെ പുലർച്ചെ ടെഹ്റാന് സമീപമുള്ള കരാജിലെ ജയിലിലായിരുന്നു വധശിക്ഷ. സംഘടനയിൽ എട്ട് അംഗങ്ങളെയും ജനുവരിയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായ ഏഴ് പേരെയും മാർച്ച് മുതൽ ഇറാനിൽ തൂക്കിലേറ്റിയിരുന്നു. മാർച്ച് 19 മുതൽ രാജ്യത്ത് 15 രാഷ്ട്രീയത്തടവുകാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് നോർവേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യമാണ് ഇറാൻ. ഭരണകൂടത്തെ എതിർക്കുന്നവരുടെ ശബ്ദം വധശിക്ഷകളിലൂടെ നിശബ്ദമാക്കുകയാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 2025ൽ മാത്രം 1,639 പേരെ ഇറാൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് കണക്ക്. 1989ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.