ഗുരുദ്വാരയിൽ ഏറ്റുമുട്ടൽ; അക്രമികളുടെ കൈവശം തോക്കും പെപ്പർ സ്‌പ്രേയും, 11 പേർക്ക് പരിക്ക്
ബെർലിൻ: ജർമ്മനിയിലെ മൂർസിലുള്ള ഗുരുദ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർക്ക് പരിക്ക്. ഗുരുദ്വാരയുടെ ഭരണവുമായി ബന്ധപ്പെട്ട് പഴയ കമ്മിറ്റിയും പുതിയ കമ്മിറ്റിയും തമ്മിൽ നടന്ന സാമ്പത്തിക തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കത്തിയും ബ്ലേഡും ഉൾപ്പടെയുള്ളയുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ആളുകൾ പരസ്‌പരം ഏറ്റുമുട്ടിയത്. ഇതിനുപുറമെ പെപ്പർ സ്‌പ്രേ, തോക്ക് തുടങ്ങിയവയും ആളുകൾ കൈവശം വച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. 40 ഓളം പേർ അക്രമത്തിൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഭരണസമിതിയുമായി ബന്ധപ്പെട്ട ആഭ്യന്തരപ്രശ്‌നങ്ങളും സാമ്പത്തിക കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളുമാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നടത്തിയതാകാമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
'ആരാധന ആരംഭിക്കുന്നതിന് തൊട്ടുമുൻപ് അക്രമികൾ എതിരാളികൾക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ചു, ഉടൻതന്നെ മറ്റൊരാൾ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. അവരുടെ കൈവശം കത്തികളും ഉണ്ടായിരുന്നു'- സംഭവത്തിന് ദൃക്‌സാക്ഷിയായ 56കാരൻ പറയുന്നു.
അക്രമം ആരംഭിച്ചതിനുപിന്നാലെ ഗുരുദ്വാരയിൽ ഉണ്ടായിരുന്നവരിൽ പലരും ഓടിരക്ഷപ്പെട്ടു. പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമികശുശ്രൂഷ നൽകിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അക്രമങ്ങൾക്ക് തുടക്കമിട്ടതെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി അന്വേഷണം നടക്കുന്നുണ്ട്. അക്രമത്തിനുപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
🤯🇩🇪 Shocking scenes from Gurdwara Duisburg, Germany: Sikhs fighting inside sacred space, turbans flying, kirpans drawn on each other over Golak money, and a forced takeover by the previous management, who lost the election. This violence isn't random. It's the direct result of… pic.twitter.com/47h4lni6w1
— Allen Hampton (@Hamp_Allen) April 20, 2026