ഡ്രഡ്‌ജർ അഴിമതിക്കേസ്; കേന്ദ്ര സർക്കാരിന് പിഴയിട്ടത് സുപ്രീം കോടതി പിൻവലിച്ചു
ന്യൂഡൽഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നൽകിയത് സുപ്രീം കോടതി പിൻവലിച്ചു. 25,000 രൂപയായിരുന്നു പിഴയിട്ടത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് നടപടി.
ജേക്കബ് തോമസ് തുറമുഖ ഡയറക്‌ടർ ആയിരിക്കെ ഹോളണ്ട് കമ്പനിയിൽ നിന്ന് ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ചാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നെതർലാൻഡ്‌സിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഡച്ച് ഭാഷയിലാണ് റിപ്പോർട്ട് എന്നും പരിഭാഷപ്പെടുത്തുകയാണെന്നും റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറിയെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചു. റിപ്പോർട്ട് മൂന്ന് ആഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.
കെ.എസ്.എം.ഡി.സിക്കുവേണ്ടി കട്ടർ സക്‌ഷൻ ഡ്രഡ്‌ജർ വാങ്ങിയതിന് തനിക്കെതിരെയുള്ള കേസ് പ്രതികാര നടപടിയാണെന്നാണ് ജേക്കബ് തോമസ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. കേസിൽ തന്നെ കുടുക്കാൻ മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഡ്രഡ്‌ജർ ഇടപാടിലെ ആരോപണങ്ങൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ല. ധനകാര്യ വകുപ്പും വിജിലൻസ് വകുപ്പും ഒരു തെളിവും കണ്ടെത്തിയിട്ടില്ല. മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയിൽ ഇല്ലാത്തത് തനിയ്‌ക്കെതിരായ ഗൂഢാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ ആളുടെ അഴിമതി കണ്ടെത്തിയത് താനാണെന്നത് മറച്ചുവച്ചാണ് ദുഷ്പ്രചരണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.