വെള്ളായണി കായലിനു കുറുകെ പാലം നിർമ്മാണം നിലച്ചു

Wednesday 22 April 2026 1:10 AM IST

വിഴിഞ്ഞം: വെള്ളായണി കായലിനു കുറുകെ പുതിയതായി നിർമ്മിക്കുന്ന പാലം പണി നിലച്ചു. പാലം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണത്തെക്കുറിച്ച് തീരുമാനമാകാത്തതാണ് കാരണം. പാലത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായ ശേഷമാണ് മണ്ണിന്റെ ബലക്ഷയ പരിശോധനയിൽ റോഡിനുപകരം കായൽ ഭാഗം തീരും വരെയുള്ള ദൂരം പാലം ദീർഘിപ്പിക്കാനുള്ള നിർദേശമുണ്ടായത്. എന്നാൽ തിരഞ്ഞെടുപ്പുവന്നതോടെ ഇതു സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾ നീണ്ടു. അപ്രോച്ച് റോഡിനു പകരം പാലം ദീർഘിപ്പിച്ചുള്ള പുതിയ നിർമ്മാണം സംബന്ധിച്ച രൂപരേഖ എസ്‌റ്റിമേറ്റ് എന്നിവയുടെ അംഗീകാരം ലഭ്യമാകാത്തതിനെ തുടർന്ന് ബന്ധപ്പെട്ട നിർമ്മാണക്കരാർ കമ്പനി പണി ഉപേക്ഷിച്ചു പോകാനാണ് സാദ്ധ്യത. ഏതാണ്ട് രണ്ടു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്.പുതിയ രൂപരേഖ,പുതുക്കിയ എസ്റ്റിമേറ്റ് എന്നിവയടക്കം തയാറായി കഴിഞ്ഞതായി നിർമ്മാണ ചുമതലയുള്ള കെ.ആർ.എഫ്.ബി അധികൃതർ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്ന മുറക്ക് കെ.ആർ.എഫ്.ബി അംഗീകാരം ലഭ്യമാക്കി കിഫ്‌ബിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

 തീരുമാനമാകാതെ...

കാർഷിക കോളേജ് ഭാഗത്തേക്ക് 39 മീറ്ററും കാക്കാമൂല ഭാഗത്തേക്ക് 15 മീറ്ററും നീളത്തിലാണ് പാലം ദീർഘിപ്പിക്കുന്നത്. ഇതിനായി ഒരു വശത്ത് 3 ഉം മറുവശത്ത് ഒരു സ്പാനും വേണ്ടി വരും. കുറച്ചു ദൂരത്തേക്ക് അപ്രോച്ച് റോഡും വേണം. ഇതിനു ഒരുവശത്ത് സ്ഥലം ഏറ്റെടുക്കണം. ഇതു സംബന്ധിച്ചും പുരോഗതിയില്ല. വർഷകാലത്ത് ബണ്ട് റോഡു മുങ്ങി ഗതാഗതം മുടങ്ങുന്ന സ്ഥിതിക്ക് പരിഹാരമായാണ് പുതിയ പാലം പദ്ധതി ആവിഷ്കരിച്ചത്.