വേനൽ മഴയില്ല,വ്യാപകമായി കൃഷി നാശം
മുടപുരം : മൂന്ന് മാസത്തിലേറെയായി മഴ ലഭിക്കാതായതോടെ കിഴുവിലം,അഴൂർ പഞ്ചായത്തിലെ കൃഷികൾ നശിക്കുന്നു.കുലച്ചതും,കുല പാകമാകാത്ത നൂറുകണക്കിന് വാഴകളുമാണ് ദിവസേന ഒടിഞ്ഞു വീഴുന്നത്.കുലക്കാത്ത വാഴകൾ ഉണങ്ങി ചുരുണ്ടു പോകുന്ന സ്ഥിതിയും.രണ്ടുപഞ്ചായത്തുകളിലായി 40 ഏക്കറോളം വാഴ കൃഷിയാണുള്ളത്.90 ശതമാനവും ഏത്താനാണ്.ഇതിനു പുറമെ പാളയംകോടൻ,വെള്ള പാളയം കോടൻ,കപ്പ,റോബസ്റ്റ,മൊന്തൻ തുടങ്ങിയവയുമുണ്ട്.പാകമാകാത്ത കുലയുള്ള വാഴ ഒടിഞ്ഞു വീഴുന്നത് കർഷകർക്ക് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു.പാകമായ ഒരു കുലക്ക് ശരാശരി 300 രൂപ ലഭിക്കുമെങ്കിൽ പാകമാകാത്ത ഒരു ഏത്തൻ കുലക്ക് 25 രൂപയാണ് ലഭിക്കുക.
തൊഴിലാളികൾക്ക് കൂലി നൽകാൻപോലും കഴിയുന്നില്ല.കൃഷിനാശം മൂലം കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം മൂന്ന് വർഷമായി ലഭിക്കുന്നില്ല.കർഷകർക്ക് കിട്ടാനുള്ള സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്താൽ വലിയ ആശ്വാസമാകും. എസ്.സുരേഷ്,കർഷകൻ