ഉപേക്ഷിച്ചു പോയ കൃഷികൾ പുനഃസ്ഥാപിക്കും
പീരുമേട്: വനാതിർത്തികളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കുന്നു. എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് പ്രിയദർശിനി ഹാളിൽ ചേർന്ന ആശയവിനിമയ യോഗം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇല്ലാതായ പരമ്പരാഗത കൃഷികൾ പുനരുജ്ജീവിപ്പിക്കുകയും ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്യും. മൃഗങ്ങൾ സാധാരണ ഭക്ഷിക്കുന്ന വിളകളും വനങ്ങളിൽ പുൽമേടുകളിലും നട്ട് വളർത്തും. അടഞ്ഞുപോയ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കും. തോട്ടം മേഖലയിലെ കാടുപിടിച്ച സ്ഥലങ്ങളിലാണ് വനം ഇറങ്ങിവരുന്ന മൃഗങ്ങൾ തമ്പടിക്കുന്നത്. ഈ കാടുകൾ വെട്ടിത്തെളിച്ചും സൗരോർജ്ജ തൂക്കുവേലികളും ട്രെഞ്ചുകളും ആവശ്യമുള്ള ഭാഗങ്ങളിൽ നിർമ്മിച്ചും വന്യമൃഗങ്ങളെ പ്രതിരോധിക്കും. ഇതിനൊപ്പം മനുഷ്യർ ചെയ്യാതെ ഉപേക്ഷിച്ചു പോയ കൃഷികൾ പുനഃസ്ഥാപിക്കും. ഈ കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ കടന്നു വരാതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ പൂർത്തീകരിക്കും. എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്ന മേഖലകളിലാവും ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി വിലയിരുത്തി.