തുള്ളി കുടിക്കാനില്ല, വെള്ളം പാഴാകുന്നതിന് ഒട്ടും കുറവുമില്ല
നഗരത്തിൽ മിക്കയിടങ്ങളിലും പൈപ്പ് ലീക്ക്
തൊടുപുഴ: കൊടുംവേനലിൽ പല ഉയർന്ന പ്രദേശങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമം നേരിടുമ്പോൾ നഗരത്തിൽ പലയിടത്തും വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപ്പാസിൽ കാഞ്ഞിരമറ്റം ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം തുടർച്ചയായി ഒഴുകാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയോളമായെങ്കിലും നന്നാക്കുന്നതിനായി യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. നിരന്തരം വെള്ളമൊഴുകാൻ തുടങ്ങിയതോടെ പ്രദേശമാകെ ചെളി വെള്ളത്താൽ നിറഞ്ഞിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് ഇത്തരമൊരു ദുരവസ്ഥ. റോഡ് നിറഞ്ഞ് വെള്ളമൊഴുകുന്നതിനാൽ വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തും ഇരുചക്രവാഹനങ്ങളിലേയ്ക്കും ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. ദിവസങ്ങളായി പൈപ്പ് പൊട്ടിയൊഴുകുന്നതിനാൽ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്.
' പൊട്ടലും ചീറ്റലും
" പതിവ്
നഗരത്തിൽ പലയിടത്തും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവ് സംഭവമാണ്. മിക്കയിടങ്ങളിലും ചെറിയ തോതിലുള്ള ചോർച്ചകളാണ് പലപ്പോഴും വില്ലനാകുന്നത്. ഇത്തരം ചോർച്ചകളിലൂടെ ചെറിയ രീതിയിൽ വെള്ളം പാഴാകുന്നതിനാൽ അധികമാരും ശ്രദ്ധിക്കുന്നില്ല. എന്നാൽ രാപ്പകൽ ഭേദമില്ലാതെ വെള്ളം ഒഴുകുന്നതിനാൽ നൂറുകണകണക്കിന് ലിറ്റർ ശുദ്ധജലമാണ് ഓരോ ദിവസവും പാഴാകുന്നത്. ഇടുക്കി റോഡിലും ഗാന്ധി സ്‌ക്വയറിലും മാർക്കറ്റ് റോഡിലുമെല്ലാം ഇത്തരത്തിൽ കുടിവെള്ളം പാഴാകുന്നുണ്ട്. തിരക്കേറിയ പാതകളിലാണ് ഇത്തരത്തിൽ ഏറെയും വെള്ളം പാഴാകുന്നത്. പ്രധാന പാതകളിലെ റോഡുകളിൽ ചെറിയ നീരുറവ പോലെ വെള്ളം ഒഴുകുന്നതിനാൽ അധികൃതരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല.
നന്നാക്കിയാൽ
പിന്നെയും പൊട്ടും
പലയിടങ്ങളിലും ചോരുന്ന പൈപ്പുകളിൽ ഏറെയും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുമ്പേ നന്നാക്കിയവയാണെന്നതാണ് പ്രത്യേകത. എത്ര നന്നാക്കിയാലും വീണ്ടും ലീക്കാകുന്ന അത്ഭുത പ്രതിഭാസത്തിന് വിശദീകരണം നൽകാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. പരാതിപ്പെട്ടാൽ ഉടൻ നന്നാക്കും, ഫണ്ടില്ല തുടങ്ങിയ നൂറു തൊടുന്യായങ്ങളും ഉദ്യോഗസ്ഥർക്ക് പറയാനുണ്ടാകുമെന്ന് നഗരവാസികൾ പറയുന്നു.