യു.എസ് താവളങ്ങൾ ഇറാൻ നിരീക്ഷിച്ചത് ചൈനീസ് ഉപഗ്രഹം വഴിയെന്ന് ; നിഷേധിച്ച് ചൈന

Wednesday 22 April 2026 1:51 AM IST

കെയ്റോ:യുദ്ധത്തിനിടെ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങൾ ആക്രമിക്കാൻ ഇറാനു സഹായമായതു ചൈനയുടെ ചാര ഉപഗ്രഹമെന്ന് റിപ്പോർട്ട്.എന്നാൽ ഇത് ചൈന നിഷേധിച്ചു.വാർത്ത സത്യവിരുദ്ധമാണെന്നു ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. യു.എസ് പ്രതികരിച്ചിട്ടില്ല.

2024 ലാണ് ഇറാൻ രഹസ്യമായി ചൈനയുടെ ചാരഉപഗ്രഹം സ്വന്തമാക്കിയതെന്നാണ് പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്.ചൈനീസ് കമ്പനിയായ എർത്ത് ഐ നിർമിച്ച ടീ–01ബി സാറ്റലൈറ്റാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ് കോർസ് സ്വന്തമാക്കിയത്. ഇതു ചൈനയിൽനിന്നാണ് വിക്ഷേപിച്ചത്.ഇതോടെ പശ്ചിമേഷ്യയിലെ യു.എസ് സേനാത്താവളങ്ങൾ ഇറാന്റെ നിരീക്ഷണത്തിലായി. സൗദി അറേബ്യയിലെ യു.എസ് സേനാത്താവളമായ പ്രിൻസ് സുൽത്താൻ എയർ ബേസിന്റെ ഉപഗ്രഹദൃശ്യങ്ങൾ കഴിഞ്ഞമാസം ഇറാൻ ശേഖരിച്ചിട്ടുണ്ട്.

മാർച്ചിൽ വ്യോമത്താവളത്തിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ യു.എസ് പോർവിമാനങ്ങൾ തകർത്തിരുന്നു. ജോർദാനിലെ മുവഫാഖ് വ്യോമത്താവളവും ബഹ്റൈനിലെ നാവികത്താവളവും ഇറാഖിലെ ഇർബിൽ വിമാനത്താവളവും ഇറാൻ ആക്രമിക്കും മുൻപ് ഉപഗ്രഹ നിരീക്ഷത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ലെബനൻ- ഇസ്രയേൽ കൂടിക്കാഴ്ച്ച

ഇറാൻ വിമുഖത കാണിക്കുമ്പോഴും, നേരിട്ടുള്ള ചർച്ചകൾക്ക് വീണ്ടും തയ്യാറായി ഇസ്രയേലും ലബനനും രംഗത്തെത്തിയിട്ടുണ്ട്. നാളെ വാഷിംഗ്ടൺ ഡി.സിയിൽ ചർച്ചയിൽ ഇരുരാജ്യങ്ങളും പങ്കെടുക്കും. ഇത് മേഖലയിലെ മറ്റൊരു സംഘർഷത്തിന് പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.പതിറ്റാണ്ടുകളായി ഔദ്യോഗികമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ് ഇസ്രയേലും ലബനനും. നേരത്തെ നടന്ന ആദ്യ ഘട്ട ചർച്ചകളിൽ പ്രധാനമായും അതിർത്തി തർക്കങ്ങളും സുരക്ഷാ കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെട്ടത്. വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ടത്തിൽ കൂടുതൽ വ്യക്തമായ കരാറുകളിലേക്കോ സുരക്ഷാ ക്രമീകരണങ്ങളിലേക്കോ എത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.