ചൂടിൽ നിന്ന് ആശ്വാസം, പക്ഷേ പരക്കെ നാശം
കോട്ടയം: പകൽ പൊള്ളുന്ന ചൂട്. വൈകിട്ടോടെ അന്തീരക്ഷം മാറി. പിന്നാലെ ശക്തമായ കാറ്റും മഴയും. ഒപ്പം ഭയപ്പെടുത്തി ഇടിമിന്നലും. വേനൽമഴ ചൂടിൽ നിന്ന് ആശ്വാസമായെങ്കിലും ജില്ലയിൽ കനത്തനാശം വരുത്തി. മരക്കൊമ്പുകൾ ഒടിഞ്ഞുവീണു. റോഡിൽ മലിനജലവും വെള്ളക്കെട്ടും നിറഞ്ഞു. വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ വീണ് പല സ്ഥലങ്ങളിലും വൈദ്യുതി തടസപ്പെട്ടു.
മേൽക്കൂരകൾ പറന്നുപോയി പാമ്പാടിയിൽ വേനൽമഴക്കൊപ്പം വീശിയടിച്ച കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. സൗത്ത് പാമ്പാടി പാമ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാന്തുരുത്തി പള്ളിക്കുന്ന് പള്ളിക്കുന്നേൽ യോഹന്നാന്റെയും ആക്കവയലിൽ ജോണിയുടെയും വീടിനാണ് നാശം നേരിട്ടത്. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സിജു കെ.ഐസക്ക് സന്ദർശിച്ചു. കാറ്റിനെ തുടർന്ന് എം.സി റോഡിൽ വെമ്പള്ളിയിൽ കെട്ടിടത്തിന്റെ മേൽക്കൂര റോഡിൽ പതിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. മാസങ്ങളായി അടച്ചിട്ടിരുന്ന അന്നപൂർണേശ്വരി ഹോട്ടലിന്റെ മേൽക്കൂരയാണ് റോഡിൽ വീണത്.