കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: കേരള - മദ്ധ്യപ്രദേശ് പൊലീസ് സഹകരിച്ചു നീങ്ങണം
ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹം സംബന്ധിച്ച കേസന്വേഷണത്തിൽ
കേരള - മദ്ധ്യപ്രദേശ് പൊലീസ് സഹകരിച്ചു നീങ്ങണമെന്ന് ദേശീയ പട്ടിക വർഗ കമ്മിഷൻ. താരത്തിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ചെയർമാൻ അന്തർ സിംഗ് ആര്യയുടെ ബെഞ്ച്.
കേരള, മദ്ധ്യപ്രദേശ് ഡി.ജി.പിമാർ നേരിട്ടു ഹാജരാകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചിരുന്നെങ്കിലും പ്രതിനിധികളാണ് ഇന്നലെ ഹാജരായത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഡോ. ജെ. ഹിമേന്ദ്രനാഥ് റിപ്പോർട്ട് കൈമാറി. പെൺകുട്ടി ഹാജരാക്കിയ രേഖകൾ പ്രകാരം 18 വയസ് കഴിഞ്ഞിട്ടുണ്ട്. കേരള പൊലീസിന് വീഴ്ചയില്ല. ഭർത്താവ് ഫർമാൻ ഖാന്റെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞിരിക്കുകയാണെന്നും അറിയിച്ചു. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന് മദ്ധ്യപ്രദേശ് പൊലീസ് ആരോപിച്ചു. പരസ്‌പരം കുറ്റപ്പെടുത്തേണ്ടതില്ലെന്നും, എല്ലാ വിവരങ്ങളും കേരള ഹൈക്കോടതിയെ അറിയിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതായി മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്യാത്തതെന്തെന്ന്
മാതാപിതാക്കൾ
ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാത്തതിനെ മാതാപിതാക്കൾ ചോദ്യം ചെയ്‌തു. മകളെ സുരക്ഷിതയായി തിരിച്ചു കിട്ടണമെന്ന് അപേക്ഷിച്ചു. സിനിമയിൽ അഭിനയിക്കാനാണ് മകൾ പോയത്. എന്തു കൊണ്ട് അറസ്റ്റില്ലെന്ന് കമ്മിഷൻ ചോദിച്ചതായി അഭിഭാഷകൻ പ്രഥം ദുബെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിക്കാത്തത് എന്തുകൊണ്ട് ? കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ കമ്മിഷൻ, പോക്‌സോ പ്രകാരം നടപടിയെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചതായും അഭിഭാഷകൻ വ്യക്തമാക്കി.
മദ്ധ്യപ്രദേശ് മഹേശ്വറിലെ ആശുപത്രി രേഖകൾ പ്രകാരം ജനനത്തിയതി 2009 ഡിസംബർ 30 ആണ്. വിവാഹം നടന്ന 2026 മാർച്ച് 11ന് 16 വർഷം 2 മാസം 11 ദിവസമായിരുന്നു പ്രായമെന്ന് മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടി,
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ
വച്ചായിരുന്നു വിവാഹം..