മണ്ഡലപുനർനിർണയ ബിൽ: പ്രചാരണം നടത്തുമെന്ന് ബി.ജെ.പി

Thursday 23 April 2026 12:18 AM IST

തൊടുപുഴ: പാർലമെന്റിൽ അവതരിപ്പിച്ച മണ്ഡലപുനർനിർണയ ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.എസ്. ജയസൂര്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വനിതകൾക്ക് അർഹമായ അധികാരപ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ലാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം അട്ടിമറിച്ചത്. ഇതിലൂടെ രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീജനങ്ങളെ വഞ്ചിച്ച പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധമനോഭാവം തുറന്ന് കാട്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്. മണ്ഡലപുനർ നിർണയം ദക്ഷിണേന്ത്യയെ ദോഷകരമായി ബാധിക്കുമെന്ന പ്രചാരണത്തിലൂടെ പ്രതിപക്ഷം രാജ്യത്ത് തെക്ക് - വടക്ക് വിഭജനം സൃഷ്ടിക്കാനുള്ള ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. മണ്ഡലപുനർ നിർണയത്തിന്റെ ഉദ്ദേശം സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നത് മാത്രമല്ല. ജനസംഖ്യാനുപാതികമായി സന്തുലിത പ്രാതിനിധ്യം ഉറപ്പാക്കുകകൂടിയാണ് ലക്ഷ്യം. മണ്ഡലപുനർ നിർണയത്തിലുണ്ടാകുന്ന കാലതാമസം സ്ത്രീകളുടെ സംവരണ ആനുകൂല്യങ്ങളെയടക്കം ബാധിക്കുന്നതാണ്. സാങ്കേതിക ഒഴിവുകഴിവുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷശ്രമം. രാഷ്ട്രീയ നേട്ടത്തിനായാണ് കേരളവും തമിഴ്മാടുമടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിലെ പാർലമെന്റ് സീറ്റുകളുടെ എണ്ണം കുറയുമെന്ന് പ്രചാരണം നടത്തുന്നത്. ഇതിനായി ചർച്ച നടത്തി ആവശ്യമായമാറ്റത്തിന് കേന്ദ്രസർക്കാർ തയ്യാറാണെങ്കിലും പ്രതിപക്ഷം സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനതലം മുതൽ ബൂത്ത്തലംവരെ വ്യത്യത്ഥമായ പ്രചാരണ പരിപാടികൾ ബി,ജെ.പി നടത്തുന്നതെന്നും അഡ്വ. ജയസൂര്യൻ പറഞ്ഞു. ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാപ്രസിഡന്റ് അഡ്വ. ശ്രീവിദ്യരാജേഷ്, സംസ്ഥാനസമിതിയംഗം ഗീതാകുമാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.