ചെങ്കല്ലിന് എട്ടു രൂപ കൂടി വീടൊരുക്കുന്നവർ വിയർക്കും
കണ്ണൂർ: ചെങ്കൽ വിലയിൽ ഒറ്റയടിക്ക് എട്ടുരൂപയുടെ വർദ്ധനവ് വരുത്തിയ ചെങ്കൽ വ്യവസായ അസോസിയേഷൻ നടപടി നിർമ്മാണമേഖലയെ അപ്പാടെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. വീട് ഒരുക്കുന്നവർക്കും മറ്റ് നിർമ്മാണ പ്രവൃത്തികൾക്കും വൻബാദ്ധ്യത വരുത്തുന്ന തരത്തിലേക്കാണ് വിലവർദ്ധനവ്. ഒന്നാംതരം കല്ലിന്റെ വില 30 രൂപയിൽ നിന്ന് ഒറ്റയടിക്ക് 38 ആയാണ് ഉയർന്നിരിക്കുന്നത്.
തൊഴിലാളികളുടെ കൂലി വർദ്ധനവ്, പാരിസ്ഥിതിക പ്രശ്നം മൂലം അനുമതി ലഭിക്കാത്തത് എന്നിവയാണ് വില വർദ്ധിപ്പിക്കാൻ കാരണമായി അസോസിയേഷൻ നൽകുന്ന വിശദീകരണം. കല്ല് മുറിക്കാനുപയോഗിക്കുന്ന ബ്ലേഡ്, ഡീസൽ, മെഷീനുകളുടെ സ്‌പെയർ പാർട്സ് എന്നിവയുടെ അധിക ചിലവും ഇവർ ചൂണ്ടിക്കാട്ടുന്നു.
വർദ്ധനവ് വരുത്തിയ എട്ടുരൂപയിൽ അഞ്ചു രൂപയാണ് ചെങ്കൽപണയുടമയ്ക്ക്. മൂന്നു രൂപ കൂലിയിനത്തിലേക്ക് നീക്കുമെന്നും അസോസിയേഷൻ പരയുന്നു. ഡ്രൈവർമാർ, തൊഴിലാളികൾ,വാഹനങ്ങൾ എന്നിവയ്ക്കാണ് കൂലിയിനത്തിലെ വർദ്ധനവ് നീക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലും ചെങ്കൽവില വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. ഒന്നാം നമ്പർ കല്ലിന് 1000 കല്ലിന് 27000 രൂപയാണ് ഫെബ്രുവരിക്ക് മുമ്പ് വാങ്ങിയിരുന്നത്. ഇത് 1000 കല്ലിന് 30,000 രൂപ എന്ന നിലയിലേക്ക് ഫെബ്രുവരിയിൽ വർദ്ധിപ്പിച്ചു. രണ്ടാം നമ്പർ കല്ലിന് 1000ത്തിന് 25000 രൂപയാണ് വാങ്ങിയിരുന്നത് 27000 രൂപയാക്കിയും കൂട്ടിയിരുന്നു.
കല്ല് ഇനം എണ്ണം ഫെബ്രുവരിയ്ക്ക് മുമ്പ് ഫെബ്രുവരിയിൽ പുതിയ നിരക്ക്
ഒന്നാം നമ്പർ 1000 27000 30000 38000
രണ്ടാം നമ്പർ 1000 25000 27000 35000
നിർമ്മാണമേഖലയ്ക്ക് വൻ തിരിച്ചടി
കല്ലുകളുടെ വില വർദ്ധനവ് ലൈഫ് മിഷൻ പോലെയുള്ള ഭവന പദ്ധതികളെയടക്കം സാരമായി ബാധിക്കും. നിർമാണ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളെയും ബാധിക്കും. നിർമ്മാണമേഖലയുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചേക്കും. മേഖലയിൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നും നിർമ്മാണമേഖലയിലുള്ളവർ വിലയിരുത്തുന്നു.കല്ലിന് പകരം മറ്റ് നിർമ്മാണസാമഗ്രികളിലേക്ക് ആളുകൾ തിരിയുന്നതിലേക്കും വൻ വിലവർദ്ധനവ് ഇടയാക്കുമെന്നും ഇവർ പറയുന്നു.
ഉത്തരമലബാറിന്റെ സ്വന്തം ചെങ്കല്ല്
വടക്കെ മലബാറിലെ ലാട്രൈറ്റ് കലർന്ന പാറ വീട് നിർമ്മാണത്തിനുള്ള പ്രധാന സാമഗ്രിയാണ്. ആദ്യകാലത്ത് കാഠിന്യം കുറഞ്ഞ ലാട്രൈറ്റ് പ്രത്യേക മഴു ഉപയോഗിച്ച് മുറിച്ചെടുത്തായിരുന്നു ഉപയോഗിച്ചത്. എന്നാൽ ഈ രംഗത്തേക്ക് മെഷീനുകൾ കടന്നുവന്നതോടെ എത്ര കടുപ്പമേറിയ പാറയും വൻതോതിൽ മുറിച്ചെടുക്കുകയായിരുന്നു. ഏറ്റവും സുരക്ഷിതവും ഉറപ്പുള്ളതുമായ നിർമ്മാണസാമഗ്രിയെന്നതാണ് ചെങ്കല്ലിന് ഇത്രയേറെ ഡിമാൻഡ് ഉണ്ടായതിന് പിന്നിൽ. കണ്ണൂർ ജില്ലയിലെ ഊരത്തൂർ, ചേപ്പറമ്പ്, ആനയടി, കേളകം, ചെറുവാഞ്ചേരി, നവോദയക്കുന്ന്, മയ്യിൽ, ശ്രീകണ്ഠപുരം, പെരിങ്ങോം വയക്കര, കാങ്കോൽ, ആലപ്പടമ്പ്, എരമം കുറ്റൂർ തുടങ്ങിയ ഇടനാടൻ മേഖലയിലെ പഞ്ചായത്തുകളിലാണ് വൻതോതിൽ ചെങ്കൽ പണകൾ പ്രവർത്തിച്ചുവരുന്നത്. അസം, പശ്ചിമബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഇവിടങ്ങളിൽ കൂടുതലും ജോലി ചെയ്യുന്നത്.