നന്ദിയോട്,പെരിങ്ങമ്മലയിൽ മണ്ണിടിക്കൽ വ്യാപകം
കണ്ണടച്ച് അധികാരികൾ
പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ മണ്ണിടിക്കൽ വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതർ. വീട് വയ്ക്കാനെന്ന വ്യാജേന അപേക്ഷ നൽകിയതിന്റെ മറവിൽ ട്രാൻസിറ്റ് പാസ് നേടിയെടുത്ത ശേഷമാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ.
മഴക്കാലത്ത് വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ പോലും സകല നിയമ, നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് ഇത്തരം നടപടികൾ. പുലർച്ചെ ആരംഭിക്കുന്ന മണ്ണിടിക്കൽ സന്ധ്യവരെ തുടരുന്നതും അധികാരികളുടെ കൺമുമ്പിലൂടെയാണ്. സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും മണ്ണിടിക്കൽ നടക്കുകയാണ്. ലോഡൊന്നിന്ന് രണ്ടായിരം മുതൽ നാലായിരം രൂപ വരെ വാങ്ങി മണ്ണ് വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. അനുവദനീയമായ പരിധിക്ക് പുറത്തും അളവിൽ കൂടുതലും മണ്ണ് അനധികൃതമായി ഖനനം നടക്കുന്നുണ്ട്. ഇടനിലക്കാരുടെയും മണ്ണ് മാഫിയയുടേയും സഹായത്തോടെയാണ് പെർമിറ്റുകൾ ദുരുപയോഗം ചെയ്തുള്ള വ്യാപകമായ മണ്ണുകടത്തൽ. ഇതിലൂടെ സർക്കാരിന് റോയൽറ്റി ഇനത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. അധികാരികളുടെ ഭാഗത്തു നിന്നും ഇതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലോറികളുടെ മത്സര ഓട്ടം
രാപ്പകലില്ലാതെ ഈ വഴി ടിപ്പർ ലോറികളുടെ മത്സര ഓട്ടമാണ്. നിയമം പാലിക്കാതെ വാഹന - കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തിയാണ് പാച്ചിൽ. ടാർപോളിൻ മൂടാതെയാണ് ടിപ്പർ ലോറിയിൽ മണ്ണ് പാടം ഉൾപ്പെടെ നികത്താനായി എത്തിക്കുന്നത്. നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ഇത്തരം നടപടികൾക്കെതിരെ നടപടിയെടുക്കണം.