രോഗികൾക്ക് ഭീഷണിയായി പാറശാല താലൂക്ക് ആശുപത്രി
പാറശാല: വേണ്ടത്ര സൗകര്യങ്ങളില്ലാതെയുള്ള പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം രോഗികളെ വലയ്ക്കുന്നു. അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരേയോ ഉറപ്പാകാതെ വെറും രാഷ്ട്രീയ വിലപേശലുകൾക്കായി മാത്രം പ്രവർത്തിക്കുകയാണ് അത്യാഹിത വിഭാഗം. ആയതിനാൽ ആശുപത്രിയുടെ സൽപ്പേരിൽ മാത്രം വിശ്വസിച്ച് ചികിത്സതേടി എത്തിയ പല രോഗികളും അവതാളത്തിലായി. ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനും നിരവധി തവണ പുരസ്കാരങ്ങൾ നേടി മാതൃകാ ആശുപത്രിയെന്ന് ഖ്യാതി നേടിയ ആശുപത്രിയ്ക്കാണ് ഈ ദുർവിധി. സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാരെയും പരിചയസമ്പന്നരായ ജീവനക്കാരെയും നിയമിക്കുന്നതോടൊപ്പം ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
മൾട്ടിസ്പെഷ്യാലിറ്റി ബ്ലോക്ക് നിശ്ചലം
ആധുനിക സൗകര്യങ്ങളോടെ 56കോടി രൂപ ചെലവാക്കി നിർമ്മിച്ച മൾട്ടിസ്പെഷ്യാലിറ്റി ബ്ലോക്ക് ആകട്ടെ വായുസഞ്ചാരമില്ലാതെ കിടപ്പാണ്.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനായി വേണ്ടത്ര ഉപകരണങ്ങൾ പലതും സ്ഥാപിച്ചിട്ടില്ല എന്ന് മാത്രമല്ല നിലവിലുള്ളവ കാലപ്പഴക്കം ചെന്നതുമാണ്.
ഡോക്ടർമാരുടെ അഭാവം
സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഡ്യൂട്ടിയിലുള്ള മറ്റ് ഡോക്ടമാരെ നിയമിക്കുകയാണ് പതിവ്. വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് കാരണം അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമായിരിക്കും ഉണ്ടാകുക. പരിചയ സമ്പന്നരായ ജീവനക്കാരെയും മറ്റും നിയമിക്കുന്നതിന് പകരം ചുരുക്കം ജീവനക്കാരെക്കൊണ്ട് മാത്രം അത്യാഹിത വിഭാഗം പ്രവർത്തിപ്പിക്കുവാനാണ് സർക്കാരും ആശുപത്രി അധികൃതരും ശ്രമിക്കുന്നത്.