വെടിക്കെട്ടപകടങ്ങളുടെ നടുക്കുന്ന ഓർമ്മയിൽ

Wednesday 22 April 2026 11:37 PM IST

ആലപ്പുഴ: തൃശൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി മല്ലിടുന്നവർക്ക് വേണ്ടി കേരളം ഒന്നാകെ പ്രാർത്ഥിക്കുമ്പോൾ ആലപ്പുഴക്കാരുടെ മനസ്സിലും കഴിഞ്ഞുപോയ നാളുകളിൽ നേരിട്ട ദുരനുഭവങ്ങളുടെ നടുക്കുന്ന ഓർമ്മകളുണ്ട്. 36വർഷത്തിനിടെ ഏഴിടത്തുണ്ടായ വെടിക്കെട്ടപകടത്തിൽ 37 ജീവനുകളാണ് ജില്ലയിൽ പൊലിഞ്ഞത്.

ഏപ്രിൽ മൂന്നിന് ആലപ്പുഴ കളപ്പുര ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ കൂലിപ്പണിക്കെത്തിയയാൾ പടക്കംപൊട്ടിത്തെറിച്ച് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആലപ്പുഴ പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രനാണ് (62) മരിച്ചത്. ക്ഷേത്രത്തിൽ മറ്റൊരാൾക്കൊപ്പം കൂലിപ്പണിക്ക് എത്തിയ രവീന്ദ്രൻ സ്റ്റോർ റൂം വൃത്തിയാക്കി അവശിഷ്ടങ്ങളും മാലിന്യങ്ങളും ശേഖരിച്ച് ക്ഷേത്രപരിസരത്തെ കുഴിയിൽ ഇട്ടപ്പോൾ അവിടെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിച്ച് പരിക്കേൽക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു.

 1990 മാർച്ച് 29

ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ക്ഷേത്രത്തിലെ വെടിക്കെട്ടിനായി കൊണ്ടുവന്ന ഡൈനമൈറ്റ് പൊട്ടിത്തെറിച്ച് 5 പേർ മരിച്ചു. രാത്രി 12നുശേഷമായിരുന്നു അപകടം. മൂന്നുപേർ സംഭവസ്ഥലത്തും രണ്ടുപേർ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലുമാണ് മരിച്ചത്

 1991 നവംബർ 2

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താൽക്കാലിക ഷെഡിന് തീപിടിച്ച് 12 പേർ വെന്തുമരിച്ചു. ഉച്ചസമയത്ത് തൊഴിലാളികൾ ഭക്ഷണംകഴിക്കാൻ പോയസമയത്ത് ഉഗ്രശബ്ദത്തോടെ താൽക്കാലിക ഷെഡ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് 20പേരെ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. ലൈൻസില്ലാതെ കരിമരുന്ന് നിർമിച്ചതിനെതിരെയായിരുന്നു കേസ്.

2006 മാർച്ച് 2

നൂറനാട് കഞ്ചുകോട് പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുപേർക്ക് ണ് ജീവൻനഷ്ടമായി

 2010 ആഗസ്റ്റ് 1

ഹരിപ്പാട് മുട്ടം കാവിലെ വീട് കേന്ദ്രീരിച്ച് അനധികൃത പടക്കനിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ആറുപേർ  മരിച്ചു. ഉച്ചക്ക് 1.55നായിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത സ്ത്രീയടക്കം ആറുപേരും പൊള്ളലേറ്റാണ് മരിച്ചത്

 2014 നവംബർ 19

ചേർത്തല കിഴക്കേ നാൽപ്പതിൽ പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ വീട്ടുടമ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഉച്ചക്ക് 2.45നായിരുന്നു സംഭവം

 2020 മാർച്ച് 20

കുട്ടനാട് പുളിങ്കുന്നിൽ അനധികൃത പടക്ക നിർമാണശാലയിലെ തീപിടുത്തതിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. ഉച്ചക്ക് 2.20നായിരുന്നു സംഭവം. പടക്കം വിൽക്കാൻ മാത്രം ലൈസൻസ് ഉണ്ടായിരുന്ന സ്ഥലത്ത് അനധികൃതമായി നിർമ്മാണം നടത്തുകയായിരുന്നു