 തമിഴകം ഇന്ന് വിധിയെഴുതും ഇരുമുന്നണികൾക്കും പേടി സ്വപ്നമായി 'വിസിൽ' മുഴക്കം

Thursday 23 April 2026 3:43 AM IST

ചെന്നൈ: തമിഴകം ഇന്ന് വിധിയെഴുതുകയാണ്. പതിറ്റാണ്ടുകളായി അണ്ണാ ഡി.എം.കെ, ഡി.എം.കെ പോര് നടന്ന തിരഞ്ഞെടുപ്പ് ചിത്രമല്ല ഇപ്പോഴുള്ളത്. സൂപ്പർതാരം വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടി.വി.കെ ) കൂടി ചേർന്ന് ശക്തമായ ത്രികോണ മത്സരമാണുള്ളത്. പതിവുപോലെ ഡി.എം.കെയും അണ്ണാ ഡി.എം.കെയും മറ്റ് പാർട്ടികളെ കൂട്ടി മുന്നണിയായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ടി.വി.കെ 234 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്തി.

'നിങ്ങൾക്കായാണ് ഞാൻ വന്നത്. ഓരോ വീട്ടിലും വിജയ്‌യുണ്ട്. അണ്ണനായി, മകനായി ഞാനുണ്ട് " എന്നിങ്ങനെയാണ് വിജയ് പ്രചാരണ വേദികളിലുടനീളം പ്രസംഗിച്ചത്. വിജയ്‌യെ കാണാൻ തടിച്ചുകൂടുന്നവർ വെറും കൂട്ടമെന്ന് മറ്റ് പാർട്ടിക്കാർ പറയുന്നുണ്ടെങ്കിലും അതിനെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല.

വോട്ടില്ലാത്തവരോട് നിങ്ങൾ വീട്ടിൽ പോയി മാതാപിതാക്കളോടും ബന്ധുക്കളോടും വിസിൽ ചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന് വിജയ് പറയുമ്പോൾ അവർ അനുസരിക്കുന്നു. 41പേർ മരിച്ച കരൂർ സംഭവം പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിച്ചുവെങ്കിലും അത് വലിയ തിരിച്ചടിയുണ്ടാക്കില്ലെന്നാണ് അവസാന വട്ട പ്രചാരണം വ്യക്തമാക്കുന്നത്. എതിരാളികൾ പോലും ഈ വിഷയത്തിൽ വിജയ്‌യെ കുറ്റപ്പെടുത്തിയില്ലായെന്നത് കൗതുകം.

20 ശതമാനത്തിൽ കൂടുൽ വോട്ട് ടി.വി.കെ നേടുമെന്നാണ് രാഷ്ട്രീയ നീരീക്ഷകർ പറയുന്നത്. ഇതാശ്രയിച്ചിരിക്കും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി. ടി.വി.കെ ഒറ്റയ്ക്ക് ഭൂരിപക്ഷം തേടി അധികാരത്തിലെത്തുമെന്ന് കടുത്ത വിജയ് ആരാധകർ കരുതുന്നു. എന്നാൽ ഏതു മുന്നണിയുടെ വോട്ട് വിജയ് ചോർത്തുന്നുവോ ആ മുന്നണി തോൽക്കുമെന്നുറപ്പാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ടി.വി.കെ നേടുന്ന സീറ്റുകൾ നിർണായകമാവുകയും ചെയ്യും.

ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്. അണ്ണാ ഡി.എം.കെയ്ക്കൊപ്പം ബി.ജെ.പിയും ടി.ടി.വി.ദിനകരന്റെ അമ്മാ മക്കൾ കക്ഷിയും പി.എം.കെയും ചേർന്ന് ഐക്യത്തോടെ പ്രവർത്തിച്ചത് നേട്ടമാകുമെന്നും എൻ.ഡി.എ കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രചാരണത്തിനെത്തിയതും ഗുണമാകുമെന്നാണ് വിലയിരുത്തൽ. ഡി.എം.ഡി.എ ഉൾപ്പെടെയുള്ള പാർട്ടികളെ ഉൾപ്പെടുത്തിയതും മുഴുവൻ സംവിധാനങ്ങളും ഊർജ്ജസ്വലമായി പ്രവർത്തിച്ചതും ഡി.എം.കെ മുന്നണിക്ക് നേട്ടമാകും. സ്റ്റാലിൽ മുഖ്യമന്ത്രിയായി തുടരുമെന്നാണ് അവരുടെ നേതൃത്വത്തിന്റെ ആത്മവിശ്വാസം.