കോഴിക്കോട്ട് വൻ ലഹരിവേട്ട എം.ഡി.എം.എയും കഞ്ചാവുമായി അ‌ഞ്ചുപേർ പിടിയിൽ

Thursday 23 April 2026 2:15 AM IST

കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. ഇന്നലെ മാത്രം അഞ്ചുപേരാണ് എം.ഡി.എം.എയും കഞ്ചാവുമായി പിടികൂടിയത്.

ഇരിങ്ങാടന്‍ പള്ളിയിലെ ടോക്ക്യോസ് ലോഡ്ജിൽ നിന്ന്108.28 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പിടികൂടി.

ബേപ്പൂർ തമ്പി റോഡ് അയോദ്ധ്യ ഹൗസില്‍ അമൽ (30), പയ്യാനക്കൽ പുളിക്കൽതൊടി സ്വദേശി ദിയ മിര്‍ഷ വീട്ടില്‍ ഷാഹുൽ ഹമീദ് (26), പെരുവണ്ണാമുഴി ആവടുക്ക പന്തിരുകര മീത്തൽ വീട്ടില്‍ കമ്യക റീജു(21) എന്നിവരെ അസി. കമ്മിഷണർ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂര്‍ പൊലീസും പിടികൂടിയത്. കോഴിക്കോട് ബീച്ച്, റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്റ്റാന്‍റ് ഭാഗങ്ങളിൽ വൻതോതിൽ ലഹരി വില്പന നടത്തുന്ന ഇവര്‍ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായിരുന്നു എം.ഡി.എം.എ പ്രതിയായ അമൽ മുൻപും എം.ഡി.എം.എ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അയാളുടെ പേരിൽ മാറാട്, ബേപ്പൂര്‍, പന്നിയങ്കര, മെഡിക്കല്‍ കോളേജ്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതു സ്ഥലത്ത് മദ്യപിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി പന്ത്രണ്ടോളം കേസുകളുണ്ട്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ യുവതികളുടെ പേരിൽ റൂമെടുത്ത് താമസിച്ച് എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളാക്കി ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ചേവായൂര്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

എം.ഡി.എം.എയും കഞ്ചാവുമായി ലക്ഷദീപ് സ്വദേശികൾ പിടിയിൽ

വില്‍പ്പനയ്ക്ക് സൂക്ഷിച്ച 2.420 ഗ്രാം എം.ഡി.എം.എയും 4.280 കഞ്ചാവുമായി ലക്ഷദീപ് സ്വദേശികളായ സരീര്‍ സെയ്ദ് (25), ബദീറുല്‍ മുനീര്‍ (29) എന്നിവരെ ടൗൺ പൊലീസ് പിടികൂടി. കഴിഞ്ഞ 21ന് രാത്രി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ആനിഹാള്‍ ക്രോസ് റോഡില്‍ ഇ.കെ നായനാര്‍ ഭവന് സമീപത്തു നിന്നും പിടികൂടിയത്. പേള്‍ ഹാര്‍ബര്‍ ബില്‍ഡിംഗിന് മുന്‍വശത്ത് സംശയാസ്പതമായ രീതില്‍ നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ ഓടിപോകാന്‍ ശ്രമിച്ച പ്രതികളെ പിന്തടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ മയക്കു മരുന്നും ഇവ വിറ്റുകിട്ടിയ 2500 രൂപയും കണ്ടെടുത്തു. എസ്.ഐ ശ്രീജേഷ്, എസ്.സി.പി.ഒ ശ്രീജിത്ത് കുമാര്‍, ഷജല്‍ ഇഗ്നേഷ്യസ്, ശ്രീശാന്ത്, ഹോം ഗാര്‍ഡ് അനില്‍ എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.