അന്യഗ്രഹജീവികൾക്ക് മടുത്തു; ഭൂമിയെ തേടി ഇനി അവർ വരില്ല, കാരണം വ്യക്തമാക്കി ശാസ്ത്രജ്ഞർ
ഇന്നും മനുഷ്യർക്ക് ഉത്തരം കിട്ടാതെ നിൽക്കുന്ന ഒരു ചോദ്യമാണ് അന്യഗ്രഹജീവികൾ. പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ശതകോടിക്കണക്കിന് ഗ്രഹങ്ങളുണ്ട്. ഭൂമിയെപ്പോലെ മറ്റൊരു ഭൂമിയും അതിൽ ജീവന്റെ അംശവും കാണുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനായി പല പരീക്ഷണങ്ങളും നടത്താറുണ്ടെങ്കിലും തെളിവുകൾ ഇന്നും വിദൂരമാണ്. ഒരുപക്ഷം അന്യഗ്രഹ ജീവികൾ ഇല്ലെന്ന് പറയുമ്പോൾ മറുപക്ഷം ഉണ്ടെന്ന് അവകാശപ്പെടുന്നു. അടുത്തുതന്നെ അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തുമെന്നും നമ്മളുമായി ആശയവിനിമയം നടത്താൻ അവർ ശ്രമിക്കുന്നുണ്ടെന്നും വിദഗ്ധർ പറഞ്ഞിരുന്നു. അതിനിടെയാണ് ഒരു പുതിയ സിദ്ധാന്തം ഗവേഷകർക്കിടയിൽ ചർച്ചയാകുന്നത്. അന്യഗ്രഹജീവികൾ നമ്മളെ അന്വേഷിക്കുന്നില്ലെന്നാണ് പുതിയ സിദ്ധാന്തത്തിൽ പറയുന്നത്.
ബോറടിച്ചു
ഭൂമിയിലെ ആളുകൾ അന്യഗ്രഹജീവിയെ തെരയുന്നത് പോലെ അന്യഗ്രഹജീവി നമ്മളെ തെരയുന്നില്ലെന്നും അവയ്ക്ക് ബോറടിച്ച് തുടങ്ങിയെന്നുമാണ് ഈ സിദ്ധാന്തം പറയുന്നത്. നാസയുടെ ഗോഡ്ഡാർഡ് സ്‌പേസ് ഫ്ലെെറ്റ് സെന്ററിലെ മുതിർന്ന ഗവേഷണ ശാസ്ത്രജ്ഞനായ ഡോ. റോബിൻ കോർബെറ്റിന്റേതാണ് ഈ സിദ്ധാന്തം. റാഡിക്കൽ മൻഡേനിറ്റി (radical mundanity)' എന്നാണ് പുതിയ സിദ്ധാന്തത്തിന് നൽകിയിരിക്കുന്ന പേര്, അന്യഗ്രഹജീവികൾക്ക് ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ താൽപര്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സിദ്ധാന്തത്തിൽ പ്രധാനമായി പറയുന്നത്
അന്യഗ്രഹജീവി എന്നുപറഞ്ഞാൽ തന്നെ സിനിമകളിൽ കാണുന്നപോലെ അമാനുഷിക കഴിവ് ഉണ്ടെന്ന് കരുതുന്നവരാണ് കൂടുതൽ. വളരെ വേഗത്തിൽ പ്രപഞ്ചത്തിൽ എവിടെയും സഞ്ചരിക്കാനും മാറ്റം വരുത്താനും കഴിവുള്ള ഒന്നായി ആണ് അന്യഗ്രഹജീവിയെ കാണുന്നത്. എന്നാൽ ഡോ. റോബിന്റെ സിദ്ധാന്തം അതിനെ തച്ചുടയ്ക്കുന്നു. അന്യഗ്രഹജീവികൾക്കും മനുഷ്യനും വലിയ വ്യത്യാസം ഉണ്ടാകില്ലെന്നും അവയ്ക്ക് അമാനുഷിക കഴിവ് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ചിലപ്പോൾ അവർ നമ്മളെക്കാളും അഡ്വാൻസ്ഡ് ആയിരിക്കാനും സാദ്ധ്യതയുണ്ട്. മനുഷ്യനെപോലെ സാങ്കേതികവിദ്യകൾ അവയും വികസിപ്പിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.
ഭൂമിയോടുള്ള താൽപര്യം പോയോ?
മറ്റ് ഗ്രഹങ്ങളിലേക്ക് ഇന്റർസ്റ്റെല്ലാർ ബീക്കണുകളോ പേടകങ്ങളോ അയയ്ക്കുന്നതിന് വലിയ ഊർജ്ജവും സമയവും ആവശ്യമാണ്. ചിലപ്പോൾ അത്തരത്തിൽ പേടകങ്ങൾ അയച്ച് മറ്റ് ഗ്രഹങ്ങളെ കണ്ടെത്താൻ ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കാം. ഇത് മനസിലാക്കിയ അന്യഗ്രഹജീവികൾ ആ ശ്രമം ഉപേക്ഷിച്ചുവെന്നാണ് റോബിന്റെ സിദ്ധാന്തത്തിൽ പറയുന്നത്. ഒരു പക്ഷേ അവർക്ക് ഭൂമി അത്ര രസകരമായി തോന്നികാണില്ലെന്നും അദ്ദേഹം പറയുന്നു. പ്രപഞ്ചത്തിൽ നാം കാണാത്ത മറ്റ് നിരവധി ഗ്രഹങ്ങൾ ഉണ്ടാകുമെന്നും അവർ അങ്ങോട്ട് പോയിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിലപ്പോൾ ഭൂമിയുടെ അടുത്തെത്താൻ ഏറെ പ്രയാസമായിരിക്കാമെന്നും അതിനാൽ അതിനുള്ള ശ്രമം അവർ ഉപേക്ഷിച്ചിരിക്കാമെന്നും സിദ്ധാന്തം വ്യക്തമാക്കുന്നു.
സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ല
കോർബറ്റിന്റെ സിദ്ധാന്തം കൗതുകം ജനിപ്പിക്കുന്നതാണെങ്കിലും പല വിദഗ്ധരും അതിനോട് യോജിക്കുന്നില്ല. പുതിയ കാഴ്ചപ്പാട് എന്ന് ഈ സിദ്ധാന്തത്തെ വിശേഷിപ്പിച്ചെങ്കിലും ഇത് ഉദാസീനമായ സിദ്ധാന്തമായി പല ഗവേഷകരും കണക്കാക്കുന്നു. ആകാശപ്രതിഭാസങ്ങൾ അന്യഗ്രഹജീവിയുടെ തെളിവാണെന്നും അവ ഭൂമിയിൽ വന്നിട്ടുണ്ടെന്നും ചില ഗവേഷകർ ആരോപിക്കുന്നുണ്ട്. അതിനാൽ അവ ഭൂമിയിൽ വരില്ലെന്ന് സിദ്ധാന്തം ശരിയല്ലെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഭൂമിക്കുള്ളിലെന്ന സിദ്ധാന്തം
അന്യഗ്രഹ ജീവികൾ ബഹിരാകാശത്തല്ലെന്നും മറിച്ച് ഭൂമിയിൽ തന്നെയുണ്ടെന്നും വ്യക്തമാക്കുന്ന ഒരു സിദ്ധാന്തം അടുത്തിടെ ചർച്ചയായിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരുടേതാണ് സിദ്ധാന്തം. നമ്മൾ തെറ്റായ ദിശയിലാണ് അന്യഗ്രഹ ജീവിയെ നോക്കുന്നതെന്നും അവ ബഹിരാകാശത്തല്ല മറിച്ച് ഭൂമിയിൽ തന്നെയുണ്ടെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്. ഹാർവാർഡ് സർവകലാശയുടെ ഹ്യൂമൻ ഫ്‌ളറിഷിംഗ് പ്രോഗ്രാമിൽ നിന്നുള്ള പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അന്യഗ്രഹ ജീവികൾ ഭൂമിക്കടിയിലോ ചന്ദ്രനിലോ മറഞ്ഞിരിക്കുന്നുണ്ടാവാമെന്നും അതല്ലെങ്കിൽ മനുഷ്യർക്കിടയിൽ തന്നെ ജീവിക്കുന്നുണ്ടാവാമെന്നും സിദ്ധാന്തം സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ നിരവധി സിദ്ധാന്തങ്ങൾ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇവയ്‌ക്കൊന്നും വ്യക്തമായ തെളിവുകൾ ഇല്ല.