പള്ളികളിൽ സ്ത്രീ വിലക്കില്ല: മുസ്ലിം വ്യക്തിനിയമ ബോർഡ്, ശബരിമല കേസിലടക്കം വാദം കേൾക്കേ നിലപാട് വ്യക്തമാക്കി
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം, ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലീം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്‌ത ഹർജികളും ലിസ്റ്റ് ചെയ്‌തിരുന്നു. അതിലാണ് ഒൻപതംഗ അംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ ബോർഡിന്റെ അഭിഭാഷകൻ എം.ആർ. ഷംസാഹദ് നിലപാടറിയിച്ചത്. പള്ളികളിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ തടയരുതെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നിസ്‌ക്കരിക്കുന്നതിന് സ്‌ത്രീകൾക്ക് പ്രാർത്ഥന കൂട്ടായ്‌മകളുടെ ഭാഗമാകേണ്ട കാര്യമില്ല. വീട്ടിലിരുന്ന് പ്രാർത്ഥിക്കാവുന്നതേയുള്ളു. പള്ളിയിൽ വന്നു പ്രാർത്ഥിക്കണമെങ്കിൽ അതാകാമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. പള്ളികളിൽ ശ്രീകോവിൽ സങ്കൽപമില്ല. എന്നാൽ, ദർഗകളിലുണ്ടെന്നും കൂട്ടിച്ചേർത്തു. എല്ലാവരും പള്ളിയിലേക്ക് പോയാൽ കുട്ടികളെ ആരു നോക്കുമെന്നതാണോ സ്ത്രീകൾ വീട്ടിൽ പ്രാർത്ഥിച്ചാൽ മതിയെന്നതിന് കാരണമെന്ന് ബെഞ്ചിലെ ജസ്റ്റിസ് അഹ്സാനുദ്ദിൻ അമാനുള്ള ചോദിച്ചു. വാദം കേൾക്കൽ ഏപ്രിൽ 28ന് തുടരും.
ശശി തരൂർ പറഞ്ഞത്
വ്യക്തിപരം:ചീഫ്ജസ്റ്റിസ്
# വിശ്വാസ വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്ന ശശി തരൂർ എം.പിയുടെ നിലപാട് അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കണക്കിലെടുക്കാൻ കഴിയുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
# വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിവരങ്ങളെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി. വിവരങ്ങൾ ലഭിക്കുന്ന ഉറവിടം ഏതെന്ന് നോക്കേണ്ടതില്ലെന്നും അവയെ സ്വീകരിക്കണമെന്നും വിവിധ കക്ഷികളുടെ അഭിഭാഷകർ വാദിച്ചപ്പോഴാണ് പ്രതികരണം.
സർവകലാശാലകളിൽ നിന്നു പുറത്തുവരുന്ന അറിവ് സ്വീകരിക്കുന്നതിൽ ദോഷമില്ലെന്ന് അഡ്വ.നീരജ് കിഷൻ കൗൾ പറഞ്ഞതോടെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് എന്തായാലും സ്വീകരിക്കില്ലെന്ന് നാഗരത്ന മറുപടി നൽകി. 9 അംഗ ബെഞ്ചിലെ ഏക വനിതാ ജഡ്‌ജിയാണ് നാഗരത്ന.