സിവിൽ സർവീസ് പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; സൗകര്യത്തിനായി 300 രൂപ മുടക്കി വിദ്യാർത്ഥികൾ

Thursday 23 April 2026 10:59 PM IST

മുംബയ്: സിവിൽ സർവീസ് പരീക്ഷ മൊബൈൽ ഫോൺ നോക്കി കോപ്പിയടിച്ച് വിദ്യാർത്ഥികൾ. ഉത്തരങ്ങൾ ഗൂഗിളിൽ തിരഞ്ഞാണ് വിദ്യാ‌ർത്ഥികൾ പരീക്ഷയെഴുതിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സർവകലാശാല അധികൃതർ വെട്ടിലായി. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലുള്ള കവികുലഗുരു കാളിദാസ് സംസ്‌കൃത സർവകലാശാലയ്ക്ക് കീഴിലുള്ള സർവോദയ കോളേജിൽ ഏപ്രിൽ 22നായിരുന്നു സംഭവം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കയറ്റുന്നതിനായി കോളേജ് അധികൃതർ ഓരോ വിദ്യാർത്ഥിയിൽ നിന്നും 300 രൂപ വീതം കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്.

പരീക്ഷകളിൽ കോപ്പിയടി പാടില്ലെന്ന സർക്കാർ കാമ്പയിനുകൾ നടത്തുന്നതിനിടെയാണ് അധികൃതരുടെ ഒത്താശയോടെ ഇത്തരത്തിൽ പകൽക്കൊള്ള നടന്നത്. കൈക്കൂലി നൽകാൻ തയ്യാറാകാതെ സ്വന്തം കഴിവുപയോഗിച്ച് പരീക്ഷ എഴുതാൻ ആഗ്രഹിച്ച വിദ്യാർത്ഥികളാണ് സംഭവം വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്‌തത്.

ഏകദേശം 400ഓളം വിദ്യാർത്ഥികളാണ് കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ എത്തിയത്. എന്നാൽ ഇവിടെ പരീക്ഷാ നടത്തിപ്പിന് ആവശ്യമായ യാതൊരു സൗകര്യങ്ങളും ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരൊറ്റ ബെഞ്ചിൽ മൂന്നും നാലും വിദ്യാർത്ഥികളെ തിങ്ങിനിറച്ചാണ് പരീക്ഷയെഴുതിപ്പിച്ചത്. ബെഞ്ചുകൾ തികയാതെ വന്നതോടെ നിരവധി വിദ്യാർത്ഥികൾ തറയിലിരുന്നും പരീക്ഷ എഴുതി. പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കുള്ള ശുചിമുറി സൗകര്യങ്ങൾ പോലും ലഭ്യമല്ല. സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.