ചവറയിൽ പാലം പണിക്കായി സൂക്ഷിച്ച സാധനങ്ങൾ മോഷണം പോയി; നഷ്‌ടമായത് 25 ലക്ഷം വിലവരുന്ന ഇരുമ്പുവസ്‌തുക്കൾ
കൊല്ലം: ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി ചവറയിൽ പാലം പണിക്കായി സൂക്ഷിച്ചിരുന്ന 24,58,460 രൂപയുടെ വസ്‌തുക്കൾ മോഷണം പോയി. 3261 ഇരുമ്പ് ബോൾട്ട്, 4274 നട്ട്, 4278 വാഷറുകൾ, 32 എം എം കനത്തിലുള്ള ഇരുമ്പ് പ്ലേറ്റുകൾ എന്നിവയാണ് മോഷണം പോയതെന്ന് പ്രാഥമിക കണക്കുകളിൽ പറയുന്നു.
ചവറ പാലത്തിന് വടക്കുവശത്തുനിന്നാണ് സാധനങ്ങൾ മോഷണംപോയത്. 2026 മാർച്ച് 15നും ഏപ്രിൽ അഞ്ചിനും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്. ഏപ്രിൽ 10നാണ് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. മോഷണത്തിനുപയോഗിച്ച മോട്ടോർസൈക്കിളിന്റെ നമ്പർ സഹിതമാണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഓച്ചിറ, കരുന്നാഗപ്പള്ളി, ചവറ തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയപാതാനിർമ്മാണത്തിനായി ഇറക്കിയിരിക്കുന്ന വസ്‌തുക്കൾ മോഷണം പോകുന്നത് പതിവാണെന്ന് കരാറുകാരായ വിശ്വസമുദ്രയുടെ ജീവനക്കാർ പറയുന്നു.