ഞങ്ങൾ ഡബിളാ

Sunday 26 April 2026 4:26 AM IST

രണ്ടമ്മമാരിൽ ഒരേ ഛായയിൽ രണ്ടു മക്കളോ ?​ മോഹിനിയാട്ടം സിനിമ കണ്ടവരെല്ലാം ഈ ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചതാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇരട്ടകളാണ് ജിവിനും ജിനിലും. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സൈജു കുറുപ്പിന്റെ ഇരട്ട അനിയൻമാരായ അജയഘോഷും അരുൺഘോഷും. ജിവിൻ അജയ് ഘോഷിന്റെയും ജിനിൽ അരുൺ ഘോഷിന്റെയും വേഷങ്ങൾ ചെയ്തു. യഥാർത്ഥ ജീവിതത്തിലും ഇരട്ടകളായ ജിവിനും ജിനിലും ആ രസികൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിന്റെ ആഹ്ളാദത്തിൽ . മോഹിനിയാട്ടം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ വിശേഷങ്ങളുമായി ഇരുവരും ഒത്തുചേരുന്നു.

സി ജി വർക്ക് അല്ല

ജിവിൻ: ഭരതനാട്യത്തെ അപേക്ഷിച്ച് മോഹിനിയാട്ടം വലിയ വിജയം നേടുന്നതിൽ നല്ല സന്തോഷമുണ്ട്. എല്ലാവർക്കും സിനിമ ആസ്വദിക്കാൻ കഴിയുന്നതിലാണ് സന്തോഷം.

ജിനിൽ : അരുൺഘോഷും അജയ്‌ഘോഷും ഇരട്ട കഥാപാത്രമായതിനാലാണ് ഞങ്ങൾക്ക് അവസരം ലഭിച്ചത്. രണ്ടു കഥാപാത്രവും ചെയ്തത് ഒരാളാണെന്നും സിജി വർക്കാണെന്നും ( കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിക്കുന്ന ദൃശ്യം) ഭരതനാട്യം കണ്ടവർ കരുതി. എന്നാൽ മോഹിനിയാട്ടം വന്നപ്പോൾ 'ആ പേര്" മാറി.

അടപടലം സിനിമ

ജിവിൻ : ശലമോൻ സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. അതിന്റെ തിരക്കഥാകൃത്ത് നിസാം ചേട്ടൻ ആണ് ഞങ്ങളെ സിനിമയിൽ കൊണ്ടുവരുന്നത്. നിസാം ചേട്ടൻ വഴിയാണ് ഭരതനാട്യത്തിൽ എത്തുന്നത്. നിസാം ചേട്ടന്റെ കൂട്ടുകാരൻ കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല ചേട്ടനും വിളിച്ചു.അങ്ങനെയാണ് ഒാഡിഷൻ പോകുന്നത്. നിസാം ചേട്ടന്റെ സുഹൃത്താണ് ദാസേട്ടൻ ( കൃഷ്ണദാസ് മുരളി)

ജിനിൽ: 'അടപടലം" വെബ് സീരിസിന്റെ സ്‌ക്രിപ്ട് റൈറ്റർ ആണ് നിസാം ഏട്ടൻ. ഞങ്ങൾ ആദ്യമായി അഭിനയിക്കുന്നത് ആ സീരിസിൽ ആണ്. എല്ലാവരെയും പറ്റിച്ചു നടക്കുന്ന ഇരട്ടകളായാണ് അതിൽ അഭിനയിച്ചത്. അടപടലം ക്ളിക്കായി. അതുവഴിയാണ് സിനിമയിൽ എത്തുന്നത് .

തിരിച്ചറിഞ്ഞു തുടങ്ങി

ജിവിൻ: സിനിമ കാണാൻ ഇഷ്ടം ആണ്. എന്നാൽ അഭിനയത്തിലേക്ക് വരുമെന്ന് കരുതിയില്ല. 'പത്തുപതിനൊന്നു സിനിമയിൽ ഞങ്ങൾ ആഭിനയിച്ചു.

ജിനിൽ : ഒരുമിച്ചല്ലാതെ ഒരു സിനിമ ചെയ്തു. മേനേ പ്യാർ കിയ. എന്നാൽ മുഴുനീള കഥാപാത്രം ലഭിച്ചത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമാണ്. പുതിയ സിനിമകളുടെ സംസാരം നടക്കുന്നുണ്ട്. മോഹിനിയാട്ടം ആളുകളിൽ എത്തിയതിനാൽ കൂടുതൽ പേർ തിരിച്ചറിഞ്ഞുതുടങ്ങി. മൂന്നാം ഭാഗം വരുന്നുണ്ടെന്ന് സൈജു ചേട്ടൻ പറഞ്ഞു . എന്നാൽ തീരുമാനമായിട്ടില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഉണ്ടാകുമോ എന്ന് അറിയില്ല.

ബോഡി ഷെയ്മിംഗ്

ജിനിൽ: ബോഡി ഷെയ്‌മിംഗ് ഞങ്ങൾ കാര്യമായി എടുക്കാറില്ല. ജനിക്കുമ്പോൾ എന്തോരം വരും, എന്തായിരിക്കും നിറം എന്നൊന്നും അറിയില്ലല്ലോ. ബോധമില്ലാത്തവരാണല്ലോ കൂടുതലും ബോഡി ഷെയ്‌മിംഗിന് നിൽക്കാറുള്ളത്. ഒരു ചെവിയിൽ കേട്ട് ഞങ്ങൾ മറ്റേ ചെവിയിൽ കൂടി കളയും.

ജിവിൻ:ഉയരവും തടിയുമില്ലാത്തതു കൊണ്ട് സ്കൂൾ കൂട്ടികളുടെ വേഷം വരെ ചെയ്യാൻ കഴിയും.ഞങ്ങൾക്ക് 29 വയസായി. ഞാനാണ് ചേട്ടൻ. കൊച്ചി കടവന്ത്ര ആണ് വീട്. അച്ഛനും അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബം.

ജിനിൽ: അച്ഛൻ ജോൺ ആന്റണി റെക്സ . അമ്മ സലോമി ജോളി, ചേട്ടൻ ജിനു റെക്സ, ചേച്ചി ജീഷ്‌മ റെക്സ്.ഞാൻ വീഡിയോ എഡിറ്റിംഗിന്റെ ഫീൽഡിലാണ്.

ജിനിൽ : ഞാൻ ഇന്റീരിയർ ഡിസൈനർ ആണ്. സിനിമയിൽ സജീവമായി നിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രേക്ഷകരുടെ ഇഷ്ടവും സംവിധായകരുടെ തീരുമാനവുമാണല്ലോ എല്ലാം .