സുരക്ഷയില്ലാതെ ലൈഫ് ഗാർഡുകൾ
പൂവാർ: ബീച്ചുകളിലെത്തുന്ന ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി ടൂറിസം ഡിപ്പാർട്ട്മെന്റ് നിയമിച്ചിട്ടുള്ള ലൈഫ് ഗാർഡുകൾ ദുരിതത്തിൽ. അത്യാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലാതെയാണ് ഇവർ പണിയെടുക്കുന്നത്.
10വർഷത്തിനിടയിൽ നീല യൂണിഫോമിൽ നിന്ന് മഞ്ഞ യൂണിഫോമിലേക്ക് മാറ്റിയതല്ലാതെ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ആധുനിക സുരക്ഷാ ഉപകരണങ്ങൾ ഒന്നുമില്ലാതെ ഒരു ദിവസം 2പേർ എന്ന കണക്കിനാണ് ബീച്ചിൽ പണിയെടുക്കുന്നത്. പൊഴിമുറിയുന്ന ദിവസങ്ങളിൽ കൂടുതൽ ഗാർഡുകൾ ആവശ്യമാണ്. ഡ്യൂട്ടിക്ക് എത്തുന്നവർക്ക് വസ്ത്രം മാറുന്നതിനോ പ്രാഥമിക കൃത്യം നിർവഹിക്കാനോ നിർവാഹമില്ല. ഉച്ചഭക്ഷണം സൂക്ഷിക്കാനും ഇടമില്ല. താത്കാലിക കൂടാരമുള്ളത് കാറ്റിൽ ആടിയുലയും. ജോലിയും സ്ഥിരമല്ല.
കഴിഞ്ഞ 3 പതിറ്റാണ്ടായി സേവനം അനുഷ്ഠിക്കുന്ന ലൈഫ് ഗാർഡുകളുടെ പ്രധാന ആവശ്യം താത്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ്. തുച്ഛമായ ദിവസ വേതനത്തിൽ ഇത്രയുംകാലം സർവീസുള്ളവർക്ക് ഇൻഷ്വറൻസ്, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങളുമില്ല.
സുരക്ഷാ ഉപകരണങ്ങളില്ല
ഇപ്പോൾ തീരങ്ങളിലേക്കെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇവരിൽ പലരും കടലിൽ അകപ്പെട്ടു പോകാറുമുണ്ട്.ഇവരെ ജീവൻ പണയപ്പെടുത്തിയാണ് ലൈഫ് ഗാർഡുകൾ രക്ഷിക്കുന്നത്. ആധുനിക രീതിയിലുള്ള ലൈഫ് ബോയ, ലൈഫ് ജാക്കറ്റ്, കൈകൊണ്ട് തുഴയുന്ന സർഫാൻ, മുന്നറിയിപ്പ് ബോർഡ്, ചെറിയ മോട്ടോർ ബോട്ട് എന്നിവ ബീച്ചുകളിൽ ഉറപ്പുവരുത്തണമെന്നും ലൈഫ് ഗാർഡുകൾ ആവശ്യപ്പെടുന്നു.
വെയിൽ ഏൽക്കാതിരിക്കാൻ ഒരു കുട, രണ്ട് കസേര, ഒരു ലൈഫ് ബോയ, ഒരു റസ്ക്യൂ ട്യൂബ് ഇത്രയുമാണ് ഒരു സെന്ററിലേക്ക് ഡിപ്പാർട്ട്മെന്റ് നൽകുന്നത്. ശക്തമായ കാറ്റ് കാരണം പലയിടത്തും കുട നിവർത്തിവയ്ക്കാൻ പറ്റില്ല. കൈയിലുള്ള സുരക്ഷാ ഉപകരണങ്ങൾ പലതും പഴക്കം ചെന്നവയുമാണ്. ഉപകരണങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ പോലും ഒരു കെട്ടിടമില്ല.
ജോലി സ്ഥിരപ്പെടുത്തുന്നില്ല
1986-ലാണ് കോവളം വിനോദ സഞ്ചാര കേന്ദ്രത്തിൽ ആദ്യമായി 11ലൈഫ് ഗാർഡുകളെ താത്കാലികമായി നിയമിക്കുന്നത്. ഇപ്പോൾ 140ഓളം ലൈഫ് ഗാഡുകൾ നിലവിലുണ്ട്.ഇതിൽ പലരും സർവീസിലിരിക്കെ മരണപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് കാലാവധി പൂർത്തിയാക്കി വെറും കൈയോടെ പിരിഞ്ഞുപോയത്.ജോലി സ്ഥിരതയ്ക്കായി സമരപോരാട്ടങ്ങൾ ലൈഫ് ഗാർഡുകൾ നടത്തി. ഇവരെ സ്ഥിരപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിച്ചിട്ടില്ല.