യാത്രക്കാർക്ക് താത്ക്കാലിക ആശ്വാസം അമ്പലപ്പുഴയിൽ കാത്തിരിപ്പ് കേന്ദ്രമായി
ആലപ്പുഴ: അമ്പലപ്പുഴയിൽ ദേശീയപാതയിലെ കൊടുംചൂടും സഹിച്ചുള്ള യാത്രക്കാരുടെ ദുരിതത്തിന് താത്ക്കാലിക ആശ്വാസം. കെ.എസ്.ആർ.ടി.സി ബസിടിച്ച് വെയിറ്റിംഗ് ഷെഡ് തകർന്നതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന ദുരിതം കേരളകൗമുദി കഴിഞ്ഞ 15ന് വാർത്തയാക്കിയതിന് പിന്നാലെ ജില്ലാപഞ്ചായത്തംഗം എ.ആർ.കണ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സന്നദ്ധ സംഘടനകളും മുൻകൈയെടുത്താണ് വേനൽ പന്തലെന്ന പേരിൽ താത്ക്കാലിക കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചത്. പൊളിഞ്ഞുവീണ വെയിറ്രിംഗ് ഷെഡിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത സ്ഥലത്താണ് താത്ക്കാലിക പന്തൽ. ഇതോടെ വെയിലും മഴയുമേൽക്കാതെ ബസ് കാത്തുനിൽക്കാനൊരു ഇടമായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ. മാർച്ച് 24നാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിലെ വെയിറ്റിംഗ് ഷെഡ് തകർന്നുവീണത്. ഈ ബസ് സ്റ്റോപ്പിലാണ് ഹരിപ്പാട്,കായംകുളം, കൊല്ലം ഭാഗത്തേക്ക് ഓർഡിനറി ബസുകളും നിറുത്തുന്നത്. അമ്പലപ്പുഴ ക്ഷേത്രം, കോടതി, മെഡിക്കൽ കോളേജ് പി.എച്ച്. സെന്റർ, ഗവ.കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും തിരുവല്ല ഭാഗത്തുനിന്ന് ദേശീയപാത വഴി തെക്കൻ മേഖലകളിലേക്കുള്ള യാത്രക്കാരും ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്.
പുതിയ കാത്തിരിപ്പ് കേന്ദ്രം ഉടൻ
വെയിറ്റിംഗ് ഷെഡ് പുനർനിർമ്മിക്കാനായി പഞ്ചായത്ത്, കെ.എസ്.ആർ.ടി.സി, ജില്ലാ കളക്‌ടർ എന്നിവരെ നാട്ടുകാരും വിവിധ സംഘടനകളും സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നടപടിയുണ്ടായില്ല.
താത്ക്കാലിക പന്തൽ സംവിധാനം ഇവിടെ സജ്ജമാക്കണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം കേരള കൗമുദി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി.
തിരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ സ്ഥിരം വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചുനൽകാമെന്ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി പബ്ളിക്ക് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് കനത്ത ചൂടിൽ ആശ്വാസമാണ് താത്കാലിക വെയിറ്റിംഗ് ഷെഡ്. വൈകാതെ തന്നെ കാത്തിരിപ്പുകേന്ദ്രം പുനർമ്മിക്കാൻ നടപടി അധികൃതർ കൈക്കൊള്ളണം
സുസ്മി
യാത്രക്കാരി