വേനൽച്ചൂടിൽ വെന്തുരുകി കടമാൻകുന്ന് ഗ്രാമം

Saturday 25 April 2026 1:36 AM IST

കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ,കൊച്ചുകോണം,കടമാൻ കുന്ന്,കള്ളിയൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് മാസങ്ങളായി.വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി പരക്കം പായുകയാണ് ജനങ്ങൾ. മുൻവർഷങ്ങളിൽ അരുവിക്കര ഡാമിൽ നിന്നും ടാങ്കർ ലോറിയിൽ ശുദ്ധജലം ഈ പ്രദേശത്തെ ജനങ്ങൾക്ക് ആഴ്ചയിൽ രണ്ടു തവണ എത്തിച്ചിരുന്നു.

കുടിവെള്ളത്തിനായുള്ള വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് 4വർഷം കഴിഞ്ഞു. നാലുവർഷം മുൻപ് ഇവിടത്തെ ജനങ്ങൾ ആയിരം രൂപ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഗുണഭോക്തൃ വിഹിതമായി അടച്ചിരുന്നു. കിണറുകൾ, തോടുകൾ, നീർച്ചാലുകൾ,കുളങ്ങൾ എന്നിവയെല്ലാം വറ്റിവരണ്ടു. കടമാൻകുന്ന് പ്രദേശത്ത് പൊതുകിണറില്ല. ജനങ്ങൾ ആശ്രയിക്കുന്നത് കുടിവെള്ള കിണറുകളെയാണ്. കിണറുകൾ റീചാർജ് ചെയ്യുന്നതിനോ,ശുദ്ധജലം എത്തിക്കുന്നതിനോ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കുടിവെള്ളമില്ല, ബില്ലുണ്ട്

കാളിപ്പാറ ശുദ്ധജല പദ്ധതി പ്രകാരം കള്ളിക്കാട് പഞ്ചായത്തിലെ വ്ളാവട്ടി വഴിയാണ് കോട്ടൂർ പ്രദേശത്ത് കുടിവെള്ളം പൈപ്പ് ലൈനിലൂടെ എത്തിക്കുന്നത്. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അർദ്ധരാത്രിയിൽ വെള്ളം ലഭിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ കടമാൻ കുന്നിലേക്ക് വെള്ളം എത്താറുമില്ല. പലർക്കും വെള്ളമില്ലെങ്കിലും ബില്ല് വരാറുണ്ട്. പലരും കണക്ഷൻ വേണ്ടെന്ന് ആര്യനാട് ഓഫീസിൽ എഴുതി നൽകി.

പരുത്തി പള്ളിയിലെ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്താലേ പരിഹാരം കാണാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്. കുറ്റിച്ചൽ-കാര്യോട് ഭാഗങ്ങളിൽ ഇപ്പോഴും വാട്ടർ അതോറിട്ടി പണി നടക്കുന്നുണ്ട്.