അർദ്ധരാത്രി വീട്ടുവളപ്പിൽ കയറി തീകൊളുത്തി; യുവാവ് അറസ്റ്റിൽ
കൊച്ചി: സൗഹൃദം അവസാനിപ്പിച്ചതിന് പ്രതികാരമായി സ്നേഹിതന്റെ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി ഇരുചക്ര വാഹനങ്ങൾക്കും ജനാലയ്ക്കും വാതിൽപ്പടിക്കും തീകൊളുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ശ്യാംകുമാറാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
പാലാരിവട്ടം തമ്മനം ജൂബിലി റോഡ് തമ്മനത്ത്പറമ്പിൽ താമസിക്കുന്ന യുവാവിന്റെ വീടിന് നേരെ വ്യാഴാഴ്ച പുലർച്ചെ 2.50നായിരുന്നു ആക്രമണം. കുപ്പിയിൽ പെട്രോളുമായി എത്തിയ ശ്യാംകുമാർ വീട്ടുവളപ്പിൽ കിടന്ന യുവാവിന്റെ സ്കൂട്ടറിനും പിതാവിന്റെ ബൈക്കിനും തീകൊളുത്തി. തുടർന്നാണ് ജനാലയിലും വാതിൽപ്പടിയിലും പെട്രോൾ ഒഴിച്ച് തീയിട്ടത്.
ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും ഉണർന്നപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ഉടൻ തീ കെടുത്തിയതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ല.പെയിന്റിംഗ് തൊഴിലാളിയായ ശ്യാംകുമാറും ഹോട്ടൽ ജീവനക്കാരനായ യുവാവും നേരത്തെ വൈറ്റിലയിൽ ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങൾ മരട് പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കി.
ശേഷം കുറച്ചുനാൾ ഇരുവരും ചെന്നൈയിലായിരുന്നു താമസം. ഇതിനിടെയാണ് ശ്യാംകുമാറുമായി സൗഹൃദം അവസാനിപ്പിച്ച് യുവാവ് നാട്ടിൽ തിരിച്ചെത്തിയത്. ഇതേത്തുടർന്നുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കൊച്ചിയിൽ നിന്ന് കടന്ന പ്രതിയെ തിരുവനന്തപുരം പൊലീസിന്റെ സഹായത്തോടെയാണ് ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തത്.