ആംആദ്‌മിയെ പിളർത്തി 7 എം.പിമാർ പാർട്ടി വിട്ടു, മൂന്നുപേർ ബി.ജെ.പിയിൽ

Saturday 25 April 2026 12:22 AM IST

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിളർത്തി രാജ്യസഭയിലെ പത്ത് എം.പിമാരിൽ ഏഴുപേരും പാർട്ടി വിട്ടു. പ്രമുഖനേതാവ് രാഘവ് ഛദ്ദ, രാജ്യസഭ ഉപനേതാവും വ്യവസായിയുമായ അശോക് മിത്തൽ, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, സന്ദീപ് പഥക്, വിക്രം സാഹ്‌നി, രജീന്ദർ ഗുപ്‌ത, സ്വാതി മലിവാൾ എന്നിവരാണ് പാർട്ടി വിട്ടത്.

രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ ബി.ജെ.പിയിൽ ചേർന്നു. മറ്റുള്ളവർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതായി ഛദ്ദ അവകാശപ്പെട്ടു. സ്വാതി ഡൽഹിയെയും മറ്റുള്ളവർ പഞ്ചാബിനെയുമാണ് പ്രതിനിധീകരിക്കുന്നത്.

പാർട്ടി സഭാ നേതാവ് സഞ്ജയ് സിംഗ്, എൻ.ഡി.ഗുപ്‌ത, ബൽബീർ സിംഗ് സിച്ചെവാൾ എന്നിവരാണ് ആംആദ്മിയിൽ ശേഷിക്കുന്ന രാജ്യസഭ എംപിമാർ. മൂന്നിൽ രണ്ട് എം.പിമാരും ബി.ജെ.പിയിൽ ചേരുന്നതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്ന് ഛദ്ദ പറഞ്ഞു.

അരവിന്ദ് കേജ്‌രിവാൾ മദ്യനയക്കേസിൽ ജയിലായപ്പോൾ മുതൽ സ്വാതിയും ഛദ്ദയും പാർട്ടിയുമായി അകന്നു തുടങ്ങിയിരുന്നു. സ്വാതി പിന്നീട് ഉടക്കിപ്പിരിഞ്ഞു. ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഛദ്ദയെ മാറ്റി മിത്തലിനെ ഉപനേതാവാക്കി. പിന്നാലെ മിത്തലിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നു. ഛദ്ദ 2012ൽ പാർട്ടി രൂപീകരണം മുതലുള്ള നേതാവാണ്.

അയോഗ്യരാക്കാൻ കത്ത്

ബി.ജെ.പിയിൽ ചേർന്ന മൂന്നുപേരെ അയോഗ്യരാക്കണമെന്ന് ആംആദ്‌മി രാജ്യസഭാ അദ്ധ്യക്ഷന് കത്തുനൽകി. അതേസമയം, വിമതർക്ക് എം.പിമാരായി തുടരാനാകില്ലെന്ന് മുൻ ലോക്ടസഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി കേരളകൗമുദിയോട് പറഞ്ഞു.