പ്ലാവറയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം
പാലോട്: തിരുവനന്തപുരം-തെങ്കാശി റോഡിലെ പ്ലാവറ പേരക്കുഴി സ്കൂളിന് സമീപം കനത്ത മഴയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗത തടസമുണ്ടാക്കുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അധികാരികൾ കണ്ണടച്ച മട്ടിലാണ്. പ്ലാവറ പെട്രോൾ പമ്പിന് മുന്നിലുള്ള ഓടയും സി.എസ്.ഐ പള്ളിക്ക് സമീപമുള്ള ലോറി വർക്ക്ഷോപ്പിന് മുന്നിലുള്ളതുമായ ഓടകൾ സ്വകാര്യ വ്യക്തികൾ നികത്തിയതിനെ തുടർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായത്. റോഡിനിരുവശത്തുമുള്ള ഓടകളിലെ തടസം മാത്രമല്ല, സമീപത്തെ തോടുകൾ കവിഞ്ഞൊഴുകി വരുന്ന വെള്ളവും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. കനത്ത വെള്ളക്കെട്ടിൽ വാഹനങ്ങൾക്ക് പുറമേ കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
സമര പ്രഖ്യാപനവുമായി ഫ്രാറ്റ്
അപകടക്കെണിയായി മാറിയ പ്ലാവറ പേരക്കുഴി സ്കൂളിന് സമീപത്തെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റ് പാലോട് മേഖല അറിയിച്ചു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിൽ ചെറിയ വെള്ളക്കെട്ട് നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇവിടെയുണ്ടായിരുന്ന തോട് മണ്ണിട്ട് നികത്തിയതും ഓടയില്ലാത്തതും വലിയ വെള്ളക്കെട്ടിനും അപകടക്കെണിക്കും കാരണമായി.
ചെറിയൊരു മഴയത്തു പോലും വലിയ വെള്ളക്കെട്ടാണ് ഇവിടെയുണ്ടാകുന്നത്. പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഫ്രാറ്റ് ഭാരവാഹികൾ പറഞ്ഞു.