ഇന്ന് പൂരവിളംബരം... നാളെ പൂരം
തൃശൂർ : ഇന്ന് പൂരവിളംബരം, നാളെ പൂരം. വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് പൊലിമ കുറച്ചാണെങ്കിലും, ജനം പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ഇന്ന് രാവിലെ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് കൊമ്പൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി ഭഗവതി സ്വരാജ് റൗണ്ടിലെത്തും. തുടർന്ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കും. മണികണ്ഠനാലിൽ എത്തുന്നതോടെ മേളത്തിന് തുടക്കമാകും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച ശേഷം വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുര നടയിലെത്തും. കേളി, പറ്റ് എന്നിവയ്ക്ക് ശേഷം തെക്കേ ഗോപുര നട തുറക്കും. തുടർന്ന് വീണ്ടും തെക്കോട്ടിറങ്ങി ശ്രീമൂല സ്ഥാനത്തെത്തിയ ശേഷം ഇടതുവശത്തുള്ള നിലപാടു തറയിലെത്തി വിളംബരമറിയിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകും.
വെടിക്കെട്ടില്ലെങ്കിലും ആളെത്തും
ഇത്തവണ വെടിക്കെട്ട് ഉപേക്ഷിക്കുകയും കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കുകയും ചെയ്‌തെങ്കിലും പൂരം ജനത്തിരക്കാൽ നിറയുമെന്ന കണക്കു കൂട്ടലിലാണ് ജില്ലാ ഭരണകൂടം. പൂരത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളും. ഇന്നലെ പാറമേക്കാവിന്റെ ചമയ പ്രദർശനം ആരംഭിച്ചു. മണികണ്ഠനാലിലെ പന്തലും മിഴി തുറന്നു. തിരുവമ്പാടി വിഭാഗം ഇന്നലെ വരെ ദു:ഖാചരണത്തിലായിരുന്നു. ഇന്ന് രാവിലെ ചമയ പ്രദർശനമാരംഭിക്കും. ക്ഷേത്രത്തിലെയും നായ്ക്കനാൽ, നടുവിലാൽ പന്തലുകളിലെയും വൈദ്യുത ദീപാലാങ്കരങ്ങൾ വൈകിട്ട് പ്രകാശിപ്പിക്കും. നാളെ അതിരാവിലെ തിരുവമ്പാടി ഭഗവതി ആനകൾക്ക് ആടയാഭരണങ്ങൾ അണിയാനായി പുറപ്പെടുന്നതോടെ നഗരം പൂരാവേശത്തിലേക്ക് കടക്കും. ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതി പൂരത്തിൽ പങ്കെടുക്കാൻ പുറപ്പെടും.
കണിമംഗലം ശാസ്താവിൽ നിന്ന് ഘടക പൂരങ്ങൾ
ഇന്ന് നെയ്തലക്കാവിലമ്മ തുറന്നിടുന്ന വടക്കുന്നാഥനിലെ തെക്കേഗോപുര നടയിലൂടെ കണിമംഗലം ശാസ്താവ് കടന്നു വരുന്നതോടെ പൂരപ്പറമ്പ് ഉണരും. തുടർന്ന് ഇടതടവില്ലാതെ ഊഴപ്രകാരം ഘടക പൂരങ്ങൾ വടക്കുന്നാഥനിലേക്കെത്തും. പനമുക്കുമ്പിള്ളി ശാസ്താവും അയ്യന്തോൾ, ചെമ്പൂക്കാവ്, ലാലൂർ, നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവ്, കാരമുക്ക് എന്നീ ഭഗവതിമാരുമാണ് വടക്കുന്നാഥനെ വണങ്ങാനെത്തുക.
കണ്ണഞ്ചിപ്പിക്കാൻ വാദ്യവിസ്മയം
തൃശൂർ : വെടിക്കെട്ടും കുടമാറ്റവും നിയന്ത്രണങ്ങളാൽ നിറംമങ്ങിയതോടെ, ഇക്കുറി തൃശൂർ പൂരത്തിന്റെ ആവേശം പൂർണമായും വാദ്യമേളങ്ങളിലേക്ക്. പൂരപ്രേമികളുടെ കണ്ണ് ഇനി ഇലഞ്ഞിത്തറയിലേക്കും മഠത്തിൽ വരവിലേക്കും നീളും. നിയന്ത്രണങ്ങൾക്കിടയിലും പൂരനഗരിയെ ആവേശത്തിലാഴ്ത്താൻ പ്രഗത്ഭരായ കലാകാരന്മാരുടെ നേതൃത്വത്തിൽ താളവിസ്മയം ഒരുങ്ങിക്കഴിഞ്ഞു. പൂരപ്പന്തലും കരിവീരച്ചന്തവുമാണ് പൂരാസ്വാദകർക്കുള്ള മറ്റൊരു ആശ്വാസം. രാവിലെ 11.30ന് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധുവാണ് പ്രമാണം. ആയിരങ്ങളെ ത്രസിപ്പിക്കുന്ന പഞ്ചവാദ്യത്തിന് ശേഷം ശ്രീമൂലസ്ഥാനം മേളത്തിന് തുടക്കമാകും. ചെറശേരി കുട്ടൻ മാരാരുടെ കന്നി പ്രമാണത്തിന് ഇത്തവണ പൂരനഗരി സാക്ഷിയാകും. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് പതിനഞ്ചാനകളോടെ ചെമ്പട മേളത്തോടെ ആരംഭിക്കും. ഇലഞ്ഞിത്തറയിലെത്തമ്പോൾ പാണ്ടിയിലേക്ക് വഴിമാറും. കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ മേളഗോപുരം തീർക്കും. രാത്രി പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരാണ് പ്രമാണം.
ഘടക പൂരങ്ങളും കസറും
ഘടകപൂരങ്ങൾക്കൊപ്പം ഇക്കുറി പൂരാസ്വാദകർ കൂടും. രാവിലെ കണിമംഗലം ശാസ്താവെത്തുന്നതോടെ പൂരനഗരിയുടെ നാട്ടിടവഴികളെല്ലാം ആവേശം കൊള്ളും. ചെമ്പൂക്കാവിന് ഇത്തവണയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തിടമ്പേറ്റുന്നത്. ആയിരക്കണക്കിന് വരുന്ന രാമന്റെ ആരാധകർ ചെമ്പൂക്കാവിന് അകമ്പടിയാകും. പാറമേക്കാവിൽ തൃക്കടവൂർ ശിവരാജന്റെ സാന്നിദ്ധ്യവും ആനപ്രേമികളെ ആവേശം കൊള്ളിക്കും.