അഗസ്റ്റ വെസ്റ്റ്‌ലാൻഡ്: ക്രിസ്‌ത്യൻ മിഷേൽ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്‌റ്റർ അഴിമതിക്കേസിൽ ജയിൽമോചനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് പൗരൻ ക്രിസ്‌ത്യൻ ജെയിംസ് മിഷേൽ സുപ്രീംകോടതിയെ സമീപിച്ചു. ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്. 1999ലെ ഇന്ത്യ-യു.എ.ഇ കുറ്റവാളി കൈമാറ്റ കരാറിലെ വ്യവസ്ഥകൾ ചോദ്യംചെയ്‌ത ഹർജിയും ഹൈക്കോടതി നിരസിച്ചിരുന്നു. ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെെഞ്ചിൽ മിഷേലിന്റെ ഹർജി ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും വിഷയം മുൻപ് പലതവണ പരിഗണിച്ച ജസ്റ്റിസ് വിക്രംനാഥിന്റെ ബെഞ്ചിലേക്ക് വിട്ടു.
2018 ഡിസംബറിലാണ് ദുബായിൽ നിന്ന് പിടികൂടിയ മിഷേലിനെ രാജ്യത്തെത്തിച്ചത്. അപ്പോൾ മുതൽ തീഹാർ ജയിലിലാണ്. അറസ്റ്റുചെയ്‌ത സമയത്തുണ്ടായിരുന്ന കുറ്റങ്ങൾക്ക് പുറമെ, മറ്റു കേസുകൾ കൂടി ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യ - യു.എ.ഇ ഉടമ്പടിയിലെ വ്യവസ്ഥയെ മിഷേൽ എതിർക്കുന്നു. ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കേന്ദ്ര ഏജൻസികൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെയും ചോദ്യം ചെയ്യുന്നു. തനിക്കെതിരെ ആദ്യഘട്ടത്തിൽ ചുമത്തപ്പെട്ടിരുന്ന കുറ്റങ്ങളിലെ പരമാവധി ശിക്ഷ ഏഴുവർഷമാണ്.
ജയിലിൽ ഏഴു വർഷത്തിലധികമായി കഴിയുന്നു. ഈ സാഹചര്യത്തിൽ ജയിൽമോചനം വേണമെന്നാണ്, അഡ്വ. അൽജോ കെ. ജോസഫ് മുഖേന സമർപ്പിച്ച ഹർജിയിലെ ആവശ്യം. സാമ്പത്തിക കുറ്റവാളി നീരവ് മോദിയെ നിലവിലെ കുറ്റങ്ങളിൽ മാത്രമെ ഇന്ത്യയിൽ വിചാരണ ചെയ്യുകയുള്ളുവെന്ന്, കേന്ദ്ര ഏജൻസികൾ യു.കെ കോടതിയെ അറിയിച്ചതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യു.പി.എ ഭരണക്കാലത്തെ ഇടപാടുമായി ബന്ധപ്പെട്ട് 2666 കോടിയുടെ അഴിമതിയാണ് സി.ബി.ഐയും ഇ.ഡിയും ആരോപിക്കുന്നത്.