സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി; ബംഗാളിൽ അക്രമം കുറഞ്ഞു, വോട്ടുശതമാനം കൂടി

Saturday 25 April 2026 12:21 AM IST

ന്യൂ‌ഡൽഹി: പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ അക്രമങ്ങൾ കുറഞ്ഞതിലും വോട്ടുശതമാനം കൂടിയതിലും സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി. ബംഗാളിൽ 92 ശതമാനത്തിലധികം പോളിംഗ് കണ്ടപ്പോൾ ഇന്ത്യൻ പൗരനെന്ന നിലയിൽ സന്തോഷം തോന്നിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറ‌ഞ്ഞു. ജനം അവരുടെ വോട്ടവകാശം വിനിയോഗിക്കുമ്പോൾ ജനാധിപത്യം ശക്തിപ്പെടുന്നു.

അതിക്രമങ്ങളും കാര്യമായിട്ടില്ലെന്ന് ബെഞ്ചിലെ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറ‌ഞ്ഞു. എസ്.ഐ.ആർ പ്രക്രിയയിലേർപ്പെട്ട ജുഡിഷ്യൽ ഓഫീസർമാരെ തടഞ്ഞുവച്ചതിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്. ചരിത്രപരമായ വോട്ടിംഗ് ശതമാനമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. മാൽഡയിൽ ജുഡിഷ്യൽ ഓഫീസർമാരെ തടഞ്ഞുവച്ചതിൽ റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എയ്‌ക്ക് കൂടുതൽ സമയം കോടതി അനുവദിച്ചു.

തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് വോട്ടില്ല

ബംഗാളിലെ 65ൽപ്പരം തിരഞ്ഞെടുപ്പ് ഓഫീസർമാരെ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കിയത് അവർക്കുവേണ്ടി ഹാജരായ അഡ്വ. എം.ആർ. ഷംസഹദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നോട്ടീസ് പോലും നൽകിയിരുന്നില്ല. തിരഞ്ഞെടുപ്പ് നടത്തുന്നവർക്ക് വോട്ടില്ലാത്ത സാഹചര്യമാണ്. ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തയ്യാറായില്ല. അപ്പലേറ്റ് ട്രൈബ്യൂണലുകളെ സമീപിക്കാൻ നിർദ്ദേശം നൽകി. അടിയന്തര സ്വഭാവമുള്ള ഹ‌ർജികൾ ട്രൈബ്യൂണലുകൾക്ക് വേഗത്തിൽ പരിഗണിക്കാവുന്നതാണ്.