വീണ്ടും സമാധാന പ്രതീക്ഷ: ഇറാൻ, യു.എസ് സംഘം പാകിസ്ഥാനിലേക്ക്
ശാശ്വത കരാർ ആഗ്രഹിക്കുന്നെന്ന് ട്രംപ്
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ - യു.എസ് സമാധാന ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാൻ സംഘവും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജെറേഡ് കുഷ്‌നെറും നയിക്കുന്ന യു.എസ് സംഘവും ഇന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിലെത്തും. ഇറാനിലെ വെടിനിറുത്തൽ ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയ സാഹചര്യത്തിലാണ് നീക്കം. സമാധാന കരാറിനായുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ അരാഗ്ചി പാക് അധികൃതർക്ക് സമർപ്പിക്കും. യു.എസുമായി നേരിട്ട് ചർച്ച നടത്തുമോ എന്ന് വ്യക്തമല്ല. തുടർന്ന് ഒമാൻ, റഷ്യ എന്നിവിടങ്ങളും അരാഗ്ചി സന്ദർശിക്കും. അതേസമയം കരാറിലെത്താൻ തിടുക്കമില്ലെന്നും കരാർ ശാശ്വതമായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു.
സമാധാന ചർച്ചയുടെ രണ്ടാം റൗണ്ടിനായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ യു.എസ് സംഘം കഴിഞ്ഞ ചൊവ്വാഴ്ച ഇസ്ലാമാബാദിലെത്തേണ്ടതായിരുന്നു. എന്നാൽ ഇറാൻ ചർച്ച ബഹിഷ്കരിച്ചതോടെ വാൻസിന്റെ യാത്ര റദ്ദാക്കി.
# ലെബനനിൽ
വെടിനിറുത്തൽ നീട്ടി
ലെബനൻ - ഇസ്രയേൽ വെടിനിറുത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ഇന്നലെ വാഷിംഗ്ടണിൽ ട്രംപിന്റെ മദ്ധ്യസ്ഥതയിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം. സമാധാന ചർച്ചകളിൽ പങ്കെടുക്കാനുള്ള ഇറാന്റെ വ്യവസ്ഥകളിൽ ഒന്ന് ലെബനനിലെ വെടിനിറുത്തലാണ്.
# യു.എസുമായി ഒരു നല്ല കരാറിലെത്താൻ ഇറാന് അവസരമുണ്ട്.
- പീറ്റ് ഹെഗ്‌സേത്ത്,
ഡിഫൻസ് സെക്രട്ടറി, യു.എസ്
# മൊജ്തബാ എവിടെ ?
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി ഇപ്പോഴും രഹസ്യ കേന്ദ്രത്തിലാണ്. മാർച്ച് ആദ്യവാരം അധികാരമേറ്റ ശേഷം മൊജ്തബായെ ഇറാൻ ജനത കണ്ടിട്ടില്ല. മൊജ്തബായുടെ സന്ദേശങ്ങൾ ദേശീയ ചാനലിൽ വായിക്കുകയാണ് ചെയ്യുന്നത്. മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ജീവനെടുത്ത ഫെബ്രുവരി 28ലെ ടെഹ്റാൻ വ്യോമാക്രമണത്തിൽ മകനായ മൊജ്തബായ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മൊജ്തബായെ സംബന്ധിച്ച പുതിയ ഇന്റലിജൻസ് വിവരങ്ങൾ:
മൊജ്തബായുടെ പ്രവർത്തനങ്ങൾ റെവല്യൂഷണറി ഗാർഡ് ജനറൽമാരുടെ ഉപദേശങ്ങൾക്കനുസരിച്ച്. തീരുമാനങ്ങളെടുക്കുന്നത് ജനറൽമാരെന്ന് സൂചന
ഡോക്ടർമാർ അടക്കം വളരെ ചുരുക്കം വ്യക്തികൾക്കേ മൊജ്തബായെ നേരിൽ കാണാൻ അനുവാദമുള്ളൂ. ഹാർട്ട് സർജൻ കൂടിയായ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ പ്രത്യേക മേൽനോട്ടം
കാലിലും കൈയിലും കുറഞ്ഞത് മൂന്ന് ശസ്ത്രക്രിയകളെങ്കിലും നടത്തി. കൃത്രിമകാൽ ഉപയോഗിക്കുന്നെന്നും സൂചന
മുഖത്തിന്റെ ഒരു ഭാഗത്തിന് ഗുരുതര പൊള്ളൽ. സംസാരിക്കാൻ ബുദ്ധിമുട്ട്