യുക്രെയിൻ യുദ്ധം: റഷ്യൻ സേനയിലെ 10 ഇന്ത്യക്കാ‌ർ കൊല്ലപ്പെട്ടു

Saturday 25 April 2026 7:50 AM IST

ന്യൂഡൽഹി:റഷ്യൻ സേനയിൽ ചേർന്ന പത്ത് ഇന്ത്യക്കാർ യുക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കരാറാടിസ്ഥാനത്തിലാണ് അവ‌ർ ജോലി ചെയ്‌തിരുന്നതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വ്യക്തമാക്കി.റഷ്യയിലേക്ക് ജോലി തേടി പോയ തങ്ങളുടെ ബന്ധുക്കളെ യുക്രെയിൻ യുദ്ധത്തിൽ നിർബന്ധപൂ‌‌ർവം ചേ‌ർത്തുവെന്ന് കാട്ടി 26 കുടുംബങ്ങൾ സമർപ്പിച്ച റിട്ട് ഹ‌ർജി പരിഗണിക്കുകയായിരുന്നു കോടതി.

ഇത്തരത്തിൽ റഷ്യയിലേക്ക് 215 പേർ പോയെന്നാണ് വിവരം.മിക്കവരും സ്വമേധയാ സേനയിൽ ചേർന്നത്.ഏജന്റുമാരുടെ തട്ടിപ്പിൽ കുടുങ്ങിയവരുമുണ്ടാകാം.ഒരാൾ ജയിലിലും മറ്റൊരാൾ സേനയിൽ തുടരുകയുമാണ്.കുടുംബങ്ങളുമായി വിദേശകാര്യ മന്താലയം ആശയവിനിമയം നടത്തുന്നുണ്ട്.വിഷയം കൈകാര്യം ചെയ്യാൻ പദ്ധതി രൂപീകരിക്കുന്നുവെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

തന്ത്രപൂർവ്വം കൈകാര്യം ചെയ്യേണ്ട വിഷയം

തന്ത്രപൂർവ്വം കൈകാര്യം ചെയ്യേണ്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.യുക്രെയിൻ യുദ്ധത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചെന്ന വിവരം പത്രത്തിൽ കണ്ടു.യുദ്ധമേഖലയിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.മൃതദേഹങ്ങൾ രാജ്യത്തെത്തിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്.കുടുംബങ്ങൾ സഹകരിക്കണമെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.വിശദമായ തത്‌സ്ഥിതി റിപ്പോർട്ട് സമ‌ർപ്പിക്കാൻ കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.

നിർബന്ധിതരായതെന്ന് കുടുംബങ്ങൾ

ഇന്ത്യക്കാർ റഷ്യൻ സേനയിൽ സ്വമേധയാ ചേർന്നതാണെന്ന വാദം കുടുംബങ്ങൾ നിഷേധിച്ചു.പാസ്‌പോർട്ട് കണ്ടുകെട്ടിയതു കൊണ്ട് യുദ്ധത്തിൽ ചേരാൻ നിർബന്ധിതരായതാണ്.വിദേശകാര്യ മന്താലയം ഇതുവരെ സമീപിച്ചിട്ടില്ല.ഡി.എൻ.എ സാമ്പിൾ ശേഖരിച്ചില്ലെന്നും ആരോപിച്ചു.