എച്ച്-1 ബി വിസ മൂന്ന് വർഷത്തേക്ക് നിർത്തണം; ബിൽ അവതരിപ്പിച്ച് യുഎസ് റിപ്പബ്ലിക്കൻ പാർട്ടി, ഇന്ത്യക്കാർക്ക് തിരിച്ചടി
വാഷിംഗ്‌ടൺ: എച്ച്- 1 ബി വിസ മൂന്ന് വർഷത്തേക്ക് നിർത്തുന്നതടക്കമുള്ള മാറ്റങ്ങളുൾപ്പെടുന്ന ബിൽ അവതരിപ്പിച്ച് റിപ്പബ്ളിക്കൻ പാർട്ടി. 'എച്ച്- 1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026' എന്ന പേരിലാണ് യുഎസ് കോൺഗ്രസിൽ അരിസോണ കോൺഗ്രസ്‌മാൻ എലി ക്രേനും ഏഴ് റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങളും ചേർന്ന് ബിൽ അവതരിപ്പിച്ചത്. നിയമം സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും വിസ പ്രക്രിയയിലെ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും അമേരിക്കക്കാരുടെ ഉപജീവനമാർഗങ്ങൾക്ക് മുൻഗണന നൽകുമെന്നുമാണ് പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബില്ലിൽ ആവശ്യപ്പെടുന്ന പ്രധാന മാറ്റങ്ങൾ
- വാർഷിക എച്ച്-1ബി വിസ പരിധി 65,000 ൽ നിന്ന് 25,000 ആയി കുറയ്ക്കുക.
- പ്രതിവർഷം 2,00,000 യുഎസ് ഡോളറിന്റെ കുറഞ്ഞ ശമ്പളപരിധി നിശ്ചയിക്കുക.
- വിസ ഉടമകൾ അമേരിക്കയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നത് തടയുക.
- ലോട്ടറി അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പകരം വേതനം അടിസ്ഥാനമാക്കിയുള്ള സംവിധാനം കൊണ്ടുവരണം.
- യോഗ്യതയുള്ള അമേരിക്കൻ തൊഴിലാളികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും പിരിച്ചുവിടലുകൾ നടത്തിയിട്ടില്ലെന്നും തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണം.
- എച്ച്-1ബി തൊഴിലാളികൾ ഒന്നിലധികം ജോലികളിൽ ഏർപ്പെടുന്നത് നിരോധിക്കണം.
- മൂന്നാം കക്ഷി സ്റ്റാഫിംഗ് ഏജൻസികൾ അവരെ നിയമിക്കുന്നത് നിരോധിക്കണം.
- കുടിയേറ്റക്കാരല്ലാത്ത തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിൽ നിന്നോ ജോലി ചെയ്യുന്നതിൽ നിന്നോ ഫെഡറൽ ഏജൻസികളെ നിരോധിക്കണം.
- ഓപ്ഷണൽ പ്രാക്ടിക്കൽ പരിശീലനം (ഒപിടി) അവസാനിപ്പിക്കുണം.
- എച്ച്-1ബി വിസ ഉടമകൾ അവരുടെ പദവി സ്ഥിര താമസത്തിലേക്ക് ക്രമീകരിക്കുന്നതിൽ നിന്ന് തടയണം.
- കുടിയേറ്റക്കാരല്ലെന്ന മറ്റൊരു പദവിയിലേക്ക് മാറുന്നതിന് മുമ്പ് കുടിയേറ്റക്കാരല്ലാത്തവർ അമേരിക്ക വിടണം.
വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നതിന് യുഎസ് ടെക്നോളജി സ്ഥാപനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് എച്ച്-1ബി വിസ പ്രോഗ്രാം. സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഏറ്റവും കൂടുതൽ ഈ വിസ പ്രോഗ്രാം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്.