ജില്ലയിൽ തീപിടിത്തം വ്യാപകമാകുന്നു....... പൊള്ളുന്ന ചൂടിൽ തീക്കളി ഒഴിവാക്കാം
കോട്ടയം : കടുത്ത ചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ ഭീഷണിയായി തീപിടിത്തവും. ആളൊഴിഞ്ഞ പറമ്പുകളിൽ ഉണ്ടാവുന്ന തീപിടിത്തമാണ് കൂടുതൽ. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പറമ്പുകളിൽ മാലിന്യം കത്തിക്കുന്നതും തുടർന്ന് തീ പടർന്ന് പിടിക്കുന്നതും നിത്യസംഭവമായി. ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവാകുന്നത്. ഇടയ്ക്കിടയ്ക്കുള്ള കാറ്റും പകൽ അന്തരീക്ഷ ഊഷ്മാവ് കൂടിയതുമാണ് വില്ലനാകുന്നത്. ഷോർട്ട് സർക്യൂട്ടുകളിലൂടെയാണ് കെട്ടിടങ്ങളിൽ പ്രധാനമായും തീപടരുന്നത്. അശ്രദ്ധയാണ് മിക്ക അപകടങ്ങൾക്കും കാരണം. അലക്ഷ്യമായി മാലിന്യങ്ങൾ കത്തിക്കുന്നതും സിഗരറ്റ് കുറ്റികളും തീപ്പെട്ടി കൊള്ളികൾ വലിച്ചെറിയുന്നതും പലപ്പോഴും തീപിടിത്തമുണ്ടാക്കും. കാറ്റുള്ളതും ഉണങ്ങി നിൽക്കുന്ന പുല്ലുകളുമുള്ള ഇടങ്ങളിലാണ് പടരാൻ കൂടുതൽ സാദ്ധ്യതയുള്ളത്. മന:പ്പൂർവം അപകടങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധരുമുണ്ട്.
പാടശേഖരങ്ങളിൽ വ്യാപകം
കന്നുകാലി വളർത്തൽ ഗണ്യമായി കുറഞ്ഞതോടെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ കിടക്കുന്ന വൈക്കോലിന് തീപിടിക്കുന്നത് പതിവായി. തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ പുല്ലിനും തീപിടിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് ചങ്ങനാശേരി കൊച്ചുതൊള്ളായിരം പാടശേഖരത്തിന് സമീപത്തെ 500 ഏക്കറോളം വരുന്ന തരിശ് പാടശേഖരം കത്തിനശിച്ചു. ഇന്നലെ രണ്ട് പാടശേഖരങ്ങളിൽ തീപിടിച്ചു.
വെള്ളം കരുതണം
കാടുകയറികിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക
തീപടരാതിരിക്കാൻ ഫയർ ബ്രേക്ക് സംവിധാനം
തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം
വലിയ മാലിന്യ കൂമ്പാരങ്ങൾ ഒന്നിച്ച് കത്തിക്കരുത്
പെട്രോൾ പോലുള്ളവ വീടിന് സമീപം സൂക്ഷിക്കരുത്
വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കണം
ഫയർഫോഴ്സിനും പരിമിതി
ഫയർഫോഴ്സ് വാഹനങ്ങൾ എത്തിച്ചെല്ലാൻ സാധിക്കാത്ത പ്രദേശങ്ങൾ, പാടശേഖരങ്ങളിൽ ആൾപൊക്കത്തിൽ ഉണങ്ങിനിൽക്കുന്ന വലിയ കാടുകൾക്ക് തീപിടിച്ചാൽ, ഒരേസമയം വിവിധ സ്ഥലങ്ങളിലെ തീപിടിത്തം എന്നിവ വെല്ലുവിളിയാണ്.
''ചൂട് വർദ്ധിക്കുന്നതിനൊപ്പം തീപിടിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുന്ന സാഹചര്യത്തിൽ അഗ്‌നിശമനസേന മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
-(അഗ്‌നിശമന സേനാധികൃതർ)