വിതുര-തൊടുപുഴ സൂപ്പർഫാസ്റ്റ് നിറുത്തലാക്കിയതിൽ പ്രതിഷേധം
വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കിയതിൽ പ്രതിഷേധം ഉയരുന്നു. ദീർഘദൂര യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന സർവീസാണ് മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം മുതൽ നിറുത്തലാക്കിയത്.
തൊടുപുഴ ബസ് സർവീസ് നേരത്തേ നെടുമങ്ങാട്, കൊട്ടാരക്കര, കോട്ടയം വഴിയാണ് ഓടിയിരുന്നത്. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി വർഷങ്ങളായി നടത്തിയിരുന്ന സർവീസ് കൊവിഡ് സമയത്താണ് നിറുത്തിയത്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ എം.പിക്കും എം.എൽ.എക്കും നിവേദനങ്ങൾ നൽകിയിരുന്നു. ഇടയ്ക്ക് സർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ആരംഭിച്ചില്ല. തൊടുപുഴ ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി കഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രി കെ.ബി.ഗണേശ് കുമാറും,ജി.സ്റ്റീഫനും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയും സർവീസ് പുനരാരംഭിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടപ്പോൾ സർവീസ് നിറുത്തലാക്കുകയായിരുന്നു.
സർവീസ് പുനരാരംഭിക്കണം
നേരത്തേ നെടുമങ്ങാട് വഴിയാണ് തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്നത്. പുനരാരംഭിച്ചപ്പോൾ പാലോട്, മടത്തറ, പുനലൂർ വഴിയാണ് ഓടിയിരുന്നത്. കളക്ഷൻ കുറവെന്ന പേരിലാണ് ഇപ്പോൾ സർവീസ് നിറുത്തലാക്കിയത്. എന്നാൽ നേരത്തേ നെടുമങ്ങാട് വഴി സർവീസ് നടത്തിയിരുന്നപ്പോൾ മികച്ച കളക്ഷൻ ലഭിച്ചിരുന്നു.
പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ റൂട്ട് മാറ്റി നെടുമങ്ങാട് വഴി സർവീസ് നടത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിതുര, നെടുമങ്ങാട് ഡിപ്പോപടിക്കൽ സമരം നടത്താനുള്ള തീരുമാനത്തിലാണ് യാത്രക്കാർ.