അവഗണനയിൽ ആറ്റിങ്ങൽ നഗരസഭാ മത്സ്യമാർക്കറ്റ്
ആറ്റിങ്ങൽ: പട്ടണത്തിൽ വഴിവാണിഭങ്ങളും വഴിയോരച്ചന്തകളും സജീവമായതോടെ അവഗണനയുടെ നേർക്കാഴ്ചയായി മാറി കച്ചേരി ജംഗ്ഷനിലെ ആറ്റിങ്ങൽ നഗരസഭാ മത്സ്യമാർക്കറ്റ്.വിശാലമായ മാർക്കറ്റിന്റെ നവീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുമെന്ന നഗരസഭയുടെ ബഡ്ജറ്റ് വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയമട്ടാണ്.പഴയകാലത്ത് ചന്ത ഏറെ പ്രസിദ്ധമായതിനാൽ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും നൂറ് കണക്കിനാളുകൾ ദിനംപ്രതി ഇവിടേക്കെത്തിയിരുന്നു.പിന്നീട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിന്നിലായി സ്വകാര്യമാർക്കറ്റ് വന്നതോടെയാണ് നഗരസഭാ മാർക്കറ്റ് തകർച്ച നേരിട്ടത്.അടിസ്ഥാന സൗകര്യങ്ങൾക്കും മത്സ്യ വില്പനയ്ക്കായി ഷെൽട്ടറുകൾ നിർമ്മിക്കാനുമായി ലക്ഷങ്ങൾ ചെലവഴിച്ച മത്സ്യ സ്റ്റാളുകൾ ഇന്ന് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്.ഇരുപതോളം തെരുവ് നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയുന്നതെന്ന് നാട്ടുകാർ പറയുന്നു.
13വർഷം മുമ്പാണ് 12 ലക്ഷം രൂപ ചെലവഴിച്ച് മത്സ്യസ്റ്റാൾ നിർമ്മിച്ചത്.മത്സ്യവ്യാപാരത്തിന് അനുയോജ്യമല്ലായിരുന്നു നവീകരണം.
നിർമ്മാണത്തിലെ പിഴവ്
നിർമ്മാണം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം മാത്രമാണ് മാർക്കറ്റ് പ്രവർത്തിച്ചത്.പിന്നീട് ഒഴിഞ്ഞ് കിടക്കുന്ന സ്റ്റാളുകളിൽ കശാപ്പിന് കൊണ്ടുവരുന്ന കന്നുകാലികളെ കെട്ടിയിടാൻ തുടങ്ങി.എന്നാൽ മത്സ്യ സ്റ്റാളുകളുടെ നിർമ്മാണത്തിലുണ്ടായ പിഴവ് കാരണമാണ് മത്സ്യ വില്പനക്കാർ പിന്മാറിയതെന്ന് നാട്ടുകാർ പറയുന്നു.ടൗണിൽ പലയിടങ്ങളിലും വഴിയോരക്കച്ചവടവും വഴിവാണിഭവും അനധികൃത ചന്തകളും വന്നതോടെ കച്ചേരി നടയിലെ മാർക്കറ്റിന്റെ പ്രസക്തി തന്നെ ഇല്ലാതെയായി.
വഴിവാണിഭങ്ങൾ നിയന്ത്രിച്ചും കച്ചേരി ജംഗ്ഷനിലെ മത്സ്യമാർക്കറ്റ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയും മത്സ്യത്തൊഴിലാളികൾക്ക് കൈമാറണം. അനിൽകുമാർ,സാമൂഹൃ പ്രവർത്തകൻ.