 വാമനപുരം നദിയുടെ നീരൊഴുക്ക് കുറഞ്ഞു കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം താളം തെറ്റുന്നു

Sunday 26 April 2026 12:35 AM IST

വാമനപുരം: വേനൽ കടുത്തതോടെ വാമനപുരം നദിയിലെ നീരൊഴുക്ക് കുറയുന്നു.വാമനപുരം നദിയിലും ചിറ്റാറിലും ജലമൊഴുക്ക് കുറയുന്നതോടെ ഇരു നദികളെയും ആശ്രയിച്ചുള്ള ഒരു ഡസനിലേറെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും താളംതെറ്റും.വാമനപുരം നദിയെ ആശ്രയിച്ച് ആനാക്കുടി,കാരേറ്റ്,കിളിമാനൂർ,നഗരൂർ,അയിലം,വക്കം,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,ആറ്റിങ്ങൽ,കട്ടപ്പറമ്പ്,കിഴുവിലം തുടങ്ങിയ പദ്ധതികളാണ് നിലവിലുള്ളത്.

വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകൾ നിർമ്മിച്ചിട്ടില്ല.അതിനാൽ വേനൽക്കാലത്ത് വെള്ളം സംഭരിച്ചുനിറുത്തി ജലവിതരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കരമന,അരുവിക്കര,നെയ്യാർ നദികളിൽ ഒരു ഡാം വച്ചെങ്കിലും ഉള്ളപ്പോൾ ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് താലൂക്കുകൾ വെള്ളത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയിൽ ഒരു മിനിഡാം പോലും ഇല്ലാത്തതും ദുരിതത്തിന് കാരണമാകുന്നു.

തടയണ വേണം

ഇവിടെ ഒരു തടയണയെങ്കിലും നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. വാമനപുരം നദിയിൽ പൂവൻപാറയിൽ തടയണയുണ്ടെങ്കിലും അത് കായലിലെ ഉപ്പുവെള്ളം കയറാതിരിക്കാൻ വേണ്ടിയുള്ളതാണ്.ഓരോ തവണയും താത്കാലിക തടയണ നിർമ്മിക്കുകയും മഴക്കാലമാകുമ്പോൾ നീരൊഴുക്കിന് തടസമുണ്ടാകാതിരിക്കാൻ പൊളിച്ചുമാറ്റാൻ ഉത്തരവ് ഇറക്കുകയുമാണ് പതിവെന്നാണ് ആക്ഷേപം.

ചെലവാകുന്നത് ലക്ഷങ്ങൾ

താത്കാലിക തടയണകൾ നിർമ്മിക്കാൻ ഓരോ പ്രാവശ്യവും ലക്ഷങ്ങളാണ് ചെലവാക്കുന്നത്.സ്ഥിരമായി തടയണങ്ങൾ നിർമ്മിച്ചാൽ ജലക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.കിളിമാനൂർ,പഴയകുന്നുമ്മേൽ,മടവൂർ പഞ്ചായത്തിലെ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയും ജലക്ഷാമത്തെ തുടർന്ന് തടസപ്പെടുന്ന അവസ്ഥയാണ്.കാരേറ്റ് വാമനപുരം നദിയിൽ നിന്നാണ് ഈ പദ്ധതിയിലേക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്.എന്നാൽ നദിയിലെ ഒഴുക്ക് നിലയ്ക്കുന്നതോടെ പദ്ധതി പ്രവർത്തനവും നിലയ്ക്കാൻ സാദ്ധ്യതയുണ്ട്.