സങ്കടക്കടൽ കടന്ന്... ആയിരങ്ങളെ സാക്ഷിയാക്കി പൂരം നിറയും
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാല ദുരന്തത്തിന്റെ സങ്കടക്കടലിനിടയിൽ തൃശിവപേരൂരിന് ഇന്ന് പൂരം. ഘടകപൂരങ്ങളും തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളും വടക്കുന്നാഥനിലേക്ക് തട്ടകക്കാരെയും കൂട്ടി യാത്രയാകുന്നതോടെ പൂരനഗരി ഉണരും. നാളെ ഉച്ചവരെ വെടിക്കെട്ടൊഴികെയുള്ള കാഴ്ച്ചകളാൽ പൂരം നിറയും.
തിരുവമ്പാടി രാവിലെ ഏഴരയോടെ പൂരത്തിൽ പങ്കെടുക്കാൻ യാത്രയാകും. പതിനൊന്നരയോടെയാണ് സർവാഭരണ വിഭൂഷിതയായി പാറമേക്കാവിലമ്മ പൂരത്തിന് പുറപ്പെടുക. മഠത്തിൽ വരവും ശ്രീമൂലസ്ഥാനം മേളവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും അൽപ്പനേരം മാത്രമെങ്കിലും വർണ വിസ്മയം ചൊരിയുന്ന കുടമാറ്റവുമെല്ലാം ഇന്നത്തെ പകലിനെ സമ്പന്നമാക്കും. പകൽപ്പൂരത്തിന്റെ ക്ഷീണം തീരും മുമ്പാരംഭിക്കുന്ന രാത്രിപൂരത്തിൽ ലയിച്ചും നാളെ രാവിലെ മുതൽ നടക്കുന്ന തട്ടകക്കാരുടെ പൂരവും കഴിഞ്ഞ് എല്ലാത്തിനും മൂകസാക്ഷിയായ വടക്കുന്നാഥനെ സാക്ഷി നിറുത്തി അടുത്ത വർഷത്തെ പൂരത്തിയതി കുറിച്ച് മടങ്ങുന്നതോടെ പൂരം പര്യവസാനിക്കും.
കുളിച്ച് കുറിതൊട്ട് കരിവീരന്മാർ
ഇന്ന് നടക്കുന്ന പൂരത്തിൽ പങ്കെടുക്കാൻ എൻട്രി പാസിനായി കരിവീരന്മാർ തേക്കിൻകാട്ടിൽ നിരന്നു. ഇന്നലെ ഉച്ച മുതൽ തേക്കിൻകാട്ടിലേക്കും സി.എം.എസ് സ്കൂളിന് മുന്നിലും പാറമേക്കാവിന്റെ ആനത്താരയിലും നൂറോളം ആനകളാണ് എൻട്രി പാസിനായെത്തിയത്. കരിവീരക്കൂട്ടങ്ങൾ നിരന്നതോടെ സെൽഫിയെടുത്തും കൊമ്പന്മാരുടെ ചന്തം വർണിച്ചും നിന്നവരുമേറെ. തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുനൻ, ശങ്കരംകുളങ്ങര ഉദയൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, മച്ചാട് ഗോപാലൻ, കൂടൽമാണിക്യം മേഘാർജുനൻ, പാറമേക്കാവ് കാശിനാഥൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, ചെത്തല്ലൂർ ദേവീദാസൻ, ദേവദാസ്, പുതുപ്പുള്ളി അർജുനൻ, ബാസ്റ്റിൻ വിനയസുന്ദർ, ചെമ്പൂക്കാവ് വിജയകൃഷ്ണൻ തുടങ്ങി മുൻനിര കൊമ്പന്മാരടക്കം നൂറോളം കരിവീരന്മാരാണെത്തിയത്.
കടമ്പകളേറെ...
ഇന്നലെ പൂരം വിളംബരം നടത്തിയ എറണാകുളം ശിവകുമാറിന് കഴിഞ്ഞദിവസം വനം വകുപ്പിന്റെ അനുമതി പത്രം ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കർശന വ്യവസ്ഥകൾക്കും പരിശോധനകൾക്കും ശേഷമായിരുന്നു അനുമതി നൽകിയത്. നാൽപ്പതംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വനംവകുപ്പാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. അർദ്ധരാത്രിയോടെയാണ് പരിശോധന പൂർത്തിയാക്കിയത്.
വർണക്കുടകൾ നിറംചാർത്തി തിരുവമ്പാടിച്ചമയം
തൃശൂർ: നെറ്റിപ്പട്ടം, കോലം, വെഞ്ചാമരം, ആലവട്ടം, വർണക്കുട എന്നിങ്ങനെയെല്ലാം പ്രദർശിപ്പിച്ച് കൗസ്തുഭം ഓഡിറ്റോറിയത്തിൽ തിരുവമ്പാടിയുടെ ചമയപ്രദർശനം. വലിയ മണികൾ, പള്ളമണി, കഴുത്തുമണി, കാൽമണി, കച്ചക്കയർ, വർണക്കയറുകൾ, ചെറിയ മണികൾ എന്നിവയും പ്രദർശനത്തിലുണ്ട്. പശ്ചാത്തല സംഗീതമായി പൂരാരവവും ആവേശം കൊള്ളിക്കുന്നു. ആനപ്പുറത്തേറുന്ന വർണക്കുടകൾ തന്നെയാണ് പ്രദർശനത്തിനെത്തുന്നവരെ ആകർഷിക്കുന്നത്. സൂറത്ത്, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നെത്തിച്ച തുണിത്തരങ്ങൾകൊണ്ട് നിർമ്മിച്ചവയാണിവ. വെൽവെറ്റ്, സാറ്റിൻ, ബ്രോക്കേഡ്, ചൈനാ സിൽക്ക് എന്നീ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. വർണക്കുട, പീലിക്കുട, മുത്തുക്കുട, എൽ.ഇ.ഡി കുട എന്നിവ കൂടാതെ പ്രത്യേക കുടകളും തിരുവമ്പാടിയുടെ ചമയം മനോഹരമാക്കുന്നു. ശിവൻ, കാളി, നരസിംഹം, കൃഷ്ണൻ, ഗണപതി എന്നീ രൂപങ്ങളോടെയുള്ള നിരവധി സ്പെഷ്യൽ കുടകളുണ്ട്. ശ്രീകൃഷ്ണന്റെ രൂപത്തിലുള്ള എൽ.ഇ.ഡി കുടകളും വിളക്കിന്റെ ആകൃതിയിലുള്ള കുടകളും നയനമനോഹരം. പരമ്പരാഗത കുടളേക്കാൾ വിസ്മയം സൃഷ്ടിക്കുന്ന സസ്പെൻസ് കുടകൾ കാണാനുള്ള ആവേശത്തിലാണ് പൂരപ്രേമികൾ.
വാദ്യ വിസമയം ചൊരിയാൻ കോങ്ങാട് മധുവും കിഴക്കൂട്ടും
തൃശൂർ: പൊരിവെയിലിനെ കൂസാതെ ഒഴുകിയെത്തുന്നവർക്ക് പഞ്ചവാദ്യത്തിൽ കോങ്ങാട് മധുവും പാണ്ടിയിൽ കിഴക്കൂട്ടും വാദ്യ വിസ്മയമൊരുക്കും. രാവിലെ 11.30ഓടെ മഠത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസിലേറുന്നതോടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് താളമിടും. ഇതോടെ പഴയ നടക്കാവ് റോഡിൽ തിങ്ങിനിറയുന്ന പൂരപ്രേമികൾ രണ്ടര മണിക്കൂർ ആവേശത്തിലാകും. സ്വരാജ് റൗണ്ടിലേക്കും അവിടെ നിന്ന് നടുവിലാൽ വഴി നയ്ക്കനാലിൽ എത്തുമ്പോഴേക്കും ആവേശം ഇരട്ടിയാകും. കോങ്ങാടിനൊപ്പം കരിയന്നൂരും കോങ്ങാട് മോഹനനും കൃഷ്ണ പിഷാരടിയും തൃപ്രയാർ രമേശുമെല്ലാം തിമിലയിൽ കൂട്ടാകുമ്പോൾ മദ്ദളത്തിൽ കോട്ടയ്ക്കൽ രവിയും ഇടയ്ക്കയിൽ പല്ലശന സുധാകരനും നേതൃത്വ നൽകും. കൊമ്പിന്റെ ചുമതല മഠത്തിലാത്ത് മണികണ്ഠനും താളത്തിന് പേരാമംഗലം ബാലനുമാണ്. അങ്ങേതലയിൽ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ കൃത്യം രണ്ടിന് ഇലഞ്ഞിമര ചുവട്ടിൽ മേളപ്പെരുക്കം തുടങ്ങും. രണ്ടര മണിക്കൂർ നേരം വടക്കുന്നനാഥന്റെ തിരുമുറ്റത്ത് കൊട്ടിക്കയറുമ്പോൾ ഇടത്തും വലത്തും പഴുവിൽ രഘുവും പെരുവനം സതീശനും ഒപ്പമുണ്ടാകും. തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശേരി കുട്ടൻ മാരാരാണ്. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരുമാണ്.
ആചാരപ്പെരുമയോടെ പൂരം വിളംബരം
തൃശൂർ: ആചാരപ്പെരുമയോടെ നെയ്തലക്കാവിലമ്മ വടക്കുന്നാഥനിലെത്തി പൂരം വിളബരം ചെയ്തു. എറണാകുളം ശിവകുമാറിന്റെ ശിരസിലേറി മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥനെ വണങ്ങി. ശേഷം വടക്കുന്നാഥനിലേക്ക് പ്രവേശിച്ച് തെക്കേ ഗോപുരനടയിലേക്ക്. തുടർന്ന് കൊമ്പുപറ്റും കുഴൽപ്പറ്റും ഉയർന്നുപൊങ്ങി. തെക്കേ ഗോപുരവാതിൽ തുറന്ന് ശിവകുമാർ പുറത്തേക്കിറങ്ങി. മണിക്കൂറുകളോളം കാത്തുനിന്ന ജനസാഗരം ആർപ്പുവിളിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച ശേഷമായിരുന്നു നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് കയറിയത്. ഗോപുരനട ഇറങ്ങി വീണ്ടും ശ്രീമൂലസ്ഥാനത്ത് എത്തിയ ശേഷം നിലപാടു തറയിലെത്തി വടക്കുന്നാഥന് അഭിമുഖമായി നിന്നു. ഇതോടെ നെയ്തലക്കാവ് ക്ഷേത്രത്തിലെ അടിയന്തര മാരാർ ആകാശ് മൂന്നു തവണ ശംഖ് വിളിച്ചു. കാർമേഘം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇന്നലെ രാവിലെ എട്ടോടെ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഗോപുരവാതിൽ തുറന്നത്.
ക്യാമ്പ് ഓഫീസ് തുറന്നു
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂരം ക്യാമ്പ് ഓഫീസ് വടക്കുന്നാഥൻ ക്ഷേത്രത്തിൽ തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ബോർഡ് അംഗം അഡ്വ. കെ.പി.അജയൻ, തൃശൂർ ഗ്രൂപ്പ് അസി. കമ്മിഷണർ എം.മനോജ്കുമാർ, വടക്കുന്നാഥൻ ദേവസ്വം മാനേജൻ സി.കെ.ഗിരീഷ്കുമാർ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എ.മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഞായർ തിങ്കൾ ദിവസങ്ങളിൽ 36 മണിക്കൂർ തുടർച്ചയായി ക്യാമ്പ് ഓഫീസ് പ്രവർത്തിക്കും. ഫോൺ: 9744386948, 9496126099.
ഗതാഗത നിയന്ത്രണം
തൃശൂർ: പൂരത്തോട് അനുബന്ധിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുന്നാഥ ക്ഷേത്ര പരിസരത്തും ഇന്നലെ അർദ്ധരാത്രി മുതൽ നാളെ പകൽപ്പൂരം കഴിയുന്നതുവരെ വാഹന പാർക്കിംഗ് അനുവദിക്കില്ല. കുരുക്ക് ഒഴിവാക്കാൻ അത്യാവശ്യഘട്ടങ്ങളിലൊഴികെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.